
കൽപ്പറ്റ: അമ്മയെയും അച്ഛനെയും നഷ്ടമായി ഒറ്റമുറി കൂരയിൽ കഴിഞ്ഞിരുന്ന പെൺകുട്ടികൾക്ക് അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് വയനാട് ചുള്ളിയോടിലെ അനഘയ്ക്കും ആവണിക്കും രാഹുൽ ഗാന്ധി എംപി വീട് നിർമ്മിച്ച് നൽകിയത്. നാല് മാസത്തിനിടെ അമ്മയെയും അച്ഛനെയും നഷ്ടമായവരാണിവര്‍. ആവണിയും അനഘയും. ചുള്ളിയോട് കാപ്പുംകര ബിജുവിന്റെയും സൗമ്യയുടെയും മക്കളാണ്.
ഒരു വർഷം മുൻപ് ഏഷ്യാനെറ്റ് ന്യൂസ് സംഘം ഇവിടെ എത്തുമ്പോൾ ഈ കുരുന്നുകൾ ഒറ്റമുറികൂരയിൽ തനിച്ചായിരുന്നു. വാർത്ത ആശ്രയമറ്റ പെൺകുട്ടികളുടെ ദുരിതം ലോകത്തെ അറിയിച്ചു. ആവണിയും അനഘയും ഇനി ഒറ്റയ്ക്കല്ല. ഒരു നാട് ഒന്നാകെയുണ്ട്. രാഹുൽ ഗാന്ധി എംപി കുരുന്നുകളെ ചേർത്ത് പിടിച്ചതോടെ വീടൊരുങ്ങി. സഹായിച്ചവരെ ഒരിക്കലും മറക്കില്ലെന്ന് പേരക്കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത രുഗ്മിണിയമ്മ പറഞ്ഞു.
വീടിന്‍റെ പാലുകാച്ചൽ നാട്ടുകാർ ആഘോഷമാക്കി. വന്നവർക്കെല്ലാം സദ്യ വിളമ്പി. സുമനസ്സുകളുടെ സഹായത്താൽ ലഭിച്ച അഞ്ചരലക്ഷം രൂപ കുട്ടികളുടെ വിദ്യാഭ്യാസ ചെലവിനായി മാറ്റിവെച്ചു. ഇപ്പോൾ. നാലുമാസത്തിനിടെ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട വേദനയിലിരിക്കുമ്പോഴായിരുന്നു വയനാട് ചുള്ളിയോടിലെ രണ്ട് പെൺകുട്ടികളെ കാണാൻ ഏഷ്യാനെറ്റ് ന്യൂസ് സംഘം എത്തിയത്.
Read more: ടോള്‍ പ്ലാസയിലെ ക്യൂ 100 മീറ്റര്‍ കടന്നാല്‍ ടോളില്ലാതെ വാഹനങ്ങള്‍ കടത്തിവിടണമെന്ന് ഹൈക്കോടതി
സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്നാണ് കുട്ടികളുടെ അച്ഛൻ ബിജു ആത്മഹത്യ ചെയ്തത്. അധികം വൈകാതെ അരിവാൾ രോഗബാധിതയായ സൗമ്യയും മക്കളെ തനിച്ചാക്കി മടങ്ങി. എൽകെ ജി യിലും അഞ്ചാം ക്ലാസിലും പഠിക്കുകയായിരുന്നു അന്ന് ഇരുവരും. രാഹുൽ ഗാന്ധി വീട്ടിലെത്തുമെന്ന പ്രതീക്ഷയിലാണ് ആവണിയും അനഘയും.