
ഇടതു സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ് ഒന്നാംഘട്ട പരസ്യപ്രചാരണ പരിപാടി നിശ്ചയിച്ചിട്ടും എതിരാളികളുടെ കാര്യത്തില്‍ തീര്‍പ്പായില്ല. രാഹുല്‍ ഗാന്ധിയെ മണ്ഡലത്തിലിറക്കി ടി എന്‍ പ്രതാപന്‍ സീറ്റുറപ്പിക്കുമെന്നതാണ് കോണ്‍ഗ്രസിലെ അവസാന സ്ഥിതി. മണ്ഡലം ബിജെഡിഎസിന് വിട്ടുകൊടുക്കണോ കെ സുരേന്ദ്രനെ മത്സരിപ്പിക്കണോ എന്നകാര്യത്തില്‍ ബിജെപിയും തീരുമാനമെടുത്തില്ല.
സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പേ സിപിഐയിലെ രാജാജി മാത്യു തോമസ് മണ്ഡലത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെയും പ്രധാന സ്ഥാപനങ്ങളിലും സന്ദര്‍ശിച്ച് കളത്തില്‍ നിറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നണി സംവിധാനം നിലവില്‍ വന്നതോടെ ആദ്യഘട്ട പരസ്യ പ്രചാരണത്തിനും തുടക്കമിട്ടു.
ഇന്നലെ ആരംഭിച്ച പര്യടന പരിപാടി 20 വരെ തുടരും. ഏഴ് നിയമസഭാ മണ്ഡലങ്ങളിലെ പ്രധാന കവലകളിലും പ്രമുഖരുടെ വീടുകളിലും ഈ ഘട്ടത്തില്‍ സന്ദര്‍ശനം നടത്തും. സെന്ററുകളിലെ വ്യാപാര സ്ഥാപനങ്ങളിലും തൊഴിലാളി കേന്ദ്രങ്ങളിലും പൊതുസന്ദര്‍ശനമാണ് ആദ്യഘട്ടത്തിലെ പ്രധാന പരിപാടി.
അതേസമയം, തൃശൂര്‍ ഡിസിസി പ്രസിഡന്റ് ടി എന്‍ പ്രതാപനായിരിക്കും രാജാജിയുടെ മുഖ്യ എതിരാളി. മത്സ്യതൊഴിലാളി കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡന്റായ പ്രതാപന്‍ നേതൃത്വം നല്‍കുന്ന പരിപാടിയില്‍ രാഹുല്‍ ഗാന്ധി എത്തുന്നുണ്ട്. വ്യാഴാഴ്ച തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതും പ്രതാപന്റെ തട്ടകവുമായ തൃപ്രയാറില്‍ നടക്കുന്ന 'ഫിഷര്‍മെന്‍ പാര്‍ലമെന്റ്' ഉദ്ഘാടനം ചെയ്യുന്നതിനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ എത്തുന്നത്.
കേരളം ഉള്‍പ്പടെ തെക്കേ ഇന്ത്യയിലെ വിവിധ തീരമേഖലകളില്‍ മത്സ്യതൊഴിലാളി ഫെഡറേഷന് വേരുറപ്പിക്കാനായെന്ന് ബോധ്യപ്പെടുത്തുകയാണ് പ്രതാപന്‍. തമിഴ്‌നാട്ടിലും ആന്ധ്രയിലും തന്റേതായ സ്വാധീനമുറപ്പിക്കാനും പ്രതാപനായിട്ടുണ്ട്.
ഇതുപയോഗിച്ച് ഹൈക്കമാന്റില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാക്കാനാവുമോ എന്നാണ് പ്രതാപന്‍ പരിശ്രമിക്കുന്നത്. വി എം സുധീരന്റെ കൂടി താല്‍പര്യം ഇക്കാര്യത്തില്‍ നേടിയെടുക്കാനുള്ള നീക്കവും പ്രതാപന്‍ തുടരുന്നുണ്ട്. അതേസമയം, കോണ്‍ഗ്രസിലെ യുവനേതൃത്വത്തിലെ പ്രബലര്‍ പ്രതാപനെതിരെ ചരടുവലി തുടങ്ങി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam