
തിരുവനന്തപുരം: നേമം മണ്ഡലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആമ്പുലൻസ് സേവന സൗകര്യം ഉൾപ്പടെയുള്ള എംഎൽഎ ഓഫിസ് ജൂൺ ആദ്യവാരം പ്രവർത്തനം ആരംഭിക്കുമെന്നും വികസന കാര്യത്തിൽ സംസ്ഥാന സർക്കാർ ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാണിച്ചാൽ ശക്തമായ പ്രതികരണം ഉണ്ടാവുമെന്നും നേമത്തെ ജനങ്ങൾ തന്നെ എംഎൽഎ ആക്കിയത് അവരുടെ ജീവതത്തിൽ വിത്യാസം കൊണ്ടു വരാനാണന്നും നേമം എംഎൽഎ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നേമം മണ്ഡലത്തിലെ എസ്‌റ്റേറ്റ്, കരുമം, കാലടി വാർഡുകളിൽ നടന്ന നന്ദി നേമം എന്ന പൗര സ്വീകരണ പരിപാടിയിൽ സംസാരിക്കുക ആയിരുന്നു രാജീവ് ചന്ദ്രശേഖർ. എല്ലാ ആഴ്ചയും രണ്ടു ദിവസം എംഎൽഎ ഓഫിസിലും, ഒരു ദിവസം ബിജെപി സംസ്ഥാന ഓഫിസിലും ജനങ്ങൾക്ക് നേരിട്ട് കാണാനുള്ള സൗകര്യമുണ്ടായിരിക്കുന്നതിന് പുറമെ ഫോണിലൂടെയും ഈമെയിലിലൂടെയും തന്നെ ബന്ധപ്പെടാനാവുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ രണ്ടു മാസം കൂടും തോറും വാർഡ്തല ജന സമ്പർക്കങ്ങൾ മേയറെയും, ഡെപ്യുട്ടി മേയറെയും അതാത് വാർഡ് കൗൺസിലർമാരെയും ഉൾപ്പെടുത്തി നടത്തുമെന്നും, നേമത്ത് വികസനം കൊണ്ടു വരാൻ തിരുവനന്തപുരം നഗരസഭ, സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ എന്നിവകളോട് ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. നേമം മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നം, മാലിന്യ പ്രശ്‌നം, വെള്ളക്കെട്ടിനുള്ള പരിഹാരം എന്നിവയിലായിരിക്കും തൻ്റെ ആദ്യ ഇടപെടൽ ഉണ്ടാവുക എന്നും രാജിവ് ചന്ദ്രശേഖർ കൂട്ടി ചേർത്തു.
ജനാധിപത്യത്തിൽ പൂട്ടും താക്കോലും ജനങ്ങളുടെ പക്കലാണന്നും, നേമത്ത് വരാനിരിക്കുന്നത് വികസനത്തിൻ്റെ നാൾ വഴികളായിരിക്കുമെന്നും, തിരുവനന്തപുരം സിറ്റി ജില്ലയിൽ നിന്ന് രണ്ടു എംഎൽഎമാർ ഉണ്ടായതും, കോർപ്പറേഷൻ ഭരണം ലഭിച്ചതും തിരുവനന്തപുരം നഗരവാസികളിൽ ബിജെപിയിൽ അർപ്പിച്ച വലിയ വിശ്വാസത്തിന്റെ തെളിവാണന്ന് പരിപാടിയിൽ സംസാരിച്ച ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ പറഞ്ഞു.
ബിജെപി സംസ്ഥാന സമിതി അംഗം മഹേശ്വരൻ നായർ, കരുമം വാർഡ് കൗൺസിലറും ഡെപ്യൂട്ടി മേയറുമായ ആശാനാഥ്, കാലടി വാർഡ് കൗൺസിലറും നഗരസഭാ പൊതു മരാമത്ത് ചെയർ പേഴ്സണുമായ മഞ്ജു ജി എസ്സ്, എസ്റ്റേറ്റ് വാർഡ് കൗൺസിലർ അഭിലാഷ്, ആറ്റുകാൽ മണ്ഡലം പ്രസിടണ്ട് കോളിയൂർ രാജേഷ്, കാലടി വാർഡ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ലിജു നായർ എന്നിവർ പ്രസംഗിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam