
തിരുവനന്തപുരം: അട്ടപ്പാടി ആനവായിൽ ഗർഭിണിയായ സ്ത്രീക്ക് ഉണ്ടായ ദുരവസ്ഥക്ക് കാരണക്കാരായവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തിനാകെ അപമാനമുണ്ടാക്കുന്ന സംഭവമാണ് തുണിയിൽ കെട്ടി ആശുപത്രിയിൽ എത്തിച്ചത്. ഭാഗ്യം കൊണ്ട് മാത്രമാണ് അവർ രക്ഷപ്പെട്ടത്. ഗാന്ധിഗ്രാം പദ്ധതിയുടെ ഭാഗമായി താൻ ആ സ്ഥലം സന്ദർശിച്ചിട്ടുള്ളയാളാണ്. അന്ന് അവിടത്തെ ദുരിതാവസ്ഥ സർക്കാരിന് മുന്നിൽ കൊണ്ട് വരാൻ താനും സ്ഥലം എം എൽ എ ഷംസുദ്ദീനും സർക്കാരിന് നിവേദനങ്ങൾ നൽകിയെങ്കിലും അതൊന്നും ഫലം കാണാത്തതാണ് ഇത്തരം ദുരവസ്ഥകൾക്ക് കാരണം. സർക്കാർ കോടികൾ ചെലവഴിക്കുന്നു എന്ന് പറയുന്നുണ്ടെങ്കിലും ആദിവാസി സമൂഹത്തിന്‍റെ ഉന്നമനത്തിനായി പൂർണ്ണമായി ഉപയോഗിക്കപ്പെടുന്നില്ല. ഇക്കാര്യങ്ങളിലെല്ലാം സമഗ്ര അന്വേഷണം വേണം. ഇനിയെങ്കിലും സർക്കാർ ആദിവാസി ക്ഷേമത്തിന്‍റെ കാര്യത്തിൽ കണ്ണ് തുറക്കണം. ഇന്നലെ ഉണ്ടായ സംഭവത്തിൽ വീഴ്ച പരിശോധിച്ച് കുറ്റക്കാക്കെതിരെ നടപടി എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അതേസമയം ഗർഭിണിയെ തുണിമഞ്ചലിൽ ചുമക്കേണ്ടി വന്ന സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംസ്ഥാന ചീഫ് സെക്രട്ടറിക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കും വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു. കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ ആരോഗ്യ മേഖലയെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന കുറ്റപ്പെടുത്തലും ദേശീയ വനിത കമ്മീഷൻ നടത്തി. അട്ടപ്പാടി സംഭവത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് നൽകാനും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൃത്യമായ റോഡ് സൌകര്യമില്ലാത്തതിനാൽ ആംബുലൻസിന് സ്ഥലത്തേക്ക് എത്താൻ കഴിയാതിരുന്നതിനെ തുടർന്നാണ് അർധരാത്രിയിൽ പ്രസവവേദന അനുഭവപ്പെട്ട കടുകമണ്ണ ഊരിലെ സുമതി മുരുകൻ എന്ന യുവതിയെ ബന്ധുക്കൾ ചേർന്ന് മൂന്നരക്കിലോ മീറ്ററോളം ദൂരം ചുമന്നത്. ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ യുവതി പ്രസവിച്ചിരുന്നു.