
കാസർകോട്: പതിനാലാം വയസുമുതല്‍ നിരവധി തവണ പീഡിപ്പിക്കുകയും പിന്നീട് പീഡനദൃശ്യം സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിക്കുകയും ചെയ്‌തെന്ന യുവതിയുടെ പരാതിയിൽ മൂന്നംഗ സംഘത്തിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. 25 കാരിയുടെ പരാതിയില്‍ പടന്ന മാവിലാകടപ്പുറത്തെ ഫൈസല്‍, സുഹൃത്തുക്കളായ നാസര്‍, മുജീബ് എന്നിവര്‍ക്കെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്. 14 വയസ് പ്രായമുള്ളപ്പോൾ മുതല്‍ ഇവര്‍ തന്നെ നിരന്തരം പീഡിപ്പിക്കുകയാണെന്ന് അവിവാഹിതയായ യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്തെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ വെച്ചായിരുന്നു ആദ്യം പീഡിപ്പിച്ചത്. കുട്ടിയും അമ്മയും മാത്രമായിരുന്നു വീട്ടില്‍ താമസം. പിന്നീട് റെയില്‍വെ സ്റ്റേഷന് സമീപത്തെ മറ്റൊരു ക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറിയിരുന്നു. ഇവിടെ വെച്ച് ഫൈസല്‍ സുഹൃത്തായ നാസറിനെ തന്നെ പരിചയപ്പെടുത്തുകയും നാസര്‍ കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
2015 വരെ പീഡനം തുടര്‍ന്നിരുന്നു. യുവതിയും കുടുംബവും ഇപ്പോള്‍ ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തന്നെ മറ്റൊരു സ്ഥലത്താണ് താമസം. ഇതിനിടെ അന്ന് പകര്‍ത്തിയ പീഡനദൃശ്യം സുഹൃത്ത് മുജീബിന് അയച്ചുകൊടുക്കുകയും ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തതോടെയാണ് യുവതി കാസര്‍കോട് വനിതാ സെല്ലില്‍ പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശപ്രകാരം കേസെടുക്കയായിരുന്നു. പ്രതികള്‍ക്കായി അന്വേഷണമാരംഭിച്ചെന്ന് ചന്ദേര എസ്.ഐ.വിപിൻ ചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam