
കണ്ണൂർ: രാത്രിയിൽ വീടുകളുടെ വാതിൽ മുട്ടിയും ചുമരിൽ കരി കൊണ്ടെഴുതിയും പേടിപ്പിച്ച് മുങ്ങുന്ന അജ്ഞാതൻ. ആ അജ്ഞാതൻ കണ്ണൂരിലെ ഒരു ഗ്രാമത്തിന്‍റെ ഉറക്കം കളയുകയാണ്. പൊലീസും നാട്ടുകാരും ഒരു മാസത്തോളമായി തെരഞ്ഞിട്ടും ചെറുപുഴ പ്രാപ്പൊയിലിലെ ബ്ലാക്ക് മാനെ പിടികൂടാനായിട്ടില്ല. ഉറക്കമില്ലാതെ, പേടിയോടെ, അരിശത്തോടെ ഒരു ശല്യക്കാരനെ തിരയുന്ന ഗ്രാമത്തിന്‍റെ രാത്രിജീവിതം ഏഷ്യാനെറ്റ് ന്യൂസ് പകർത്തി. പരക്കം പായുന്ന പൊലീസ്, ഉറക്കമിളച്ചിരുന്ന് പതുങ്ങി നിൽക്കുന്ന നാട്ടുകാരുടെ സംഘങ്ങൾ അങ്ങനെ ആ ദൃശ്യങ്ങളിലും മനുഷ്യ ജീവിതങ്ങളെ അലോസരപ്പെടുത്തുന്ന നിരവധി അനുഭവങ്ങളുണ്ട്.
എല്ലാമായിട്ടും അയാൾ വീണ്ടും എത്തുന്നു. പ്രാപ്പൊയിൽ കോക്കടവിൽ ജയ്സന്‍റെ വീട്ടിലായിരുന്നു, രാത്രിയിറങ്ങും അജ്ഞാതൻ ഏറ്റവും ഒടുവിലെത്തിയത്. അർധരാത്രി കതക് മുട്ടി. പൂച്ചയെ കുട്ടയ്ക്കടിയിൽ മൂടി. അത് ചത്തു. മഴ നനഞ്ഞെത്തിയ ഒരാൾ സിറ്റൌട്ടിലെ കസേരയിൽ ഇരുന്നതിന്റെ എല്ലാ ലക്ഷണങ്ങളുമുണ്ട്. വാതിൽ പടിയിലിടക്കം അവിടെയെല്ലാം വെള്ളത്തുള്ളികൾ പരന്നു കിടപ്പുണ്ട്. കതക് തുറന്നുനോക്കുമ്പോൾ ആരെയും കാണാനില്ല, അപ്രത്യക്ഷമാകുന്ന ഒരാൾരൂപം. ജയ്സന്റെ വീട്ടിലെ അനുഭവം നിവിയ വിവരിക്കുമ്പോൾ പങ്കുവയ്ക്കുന്നത് തനിച്ച് താമസിക്കുന്ന ആളുകൾ എങ്ങനെ സമാധാനത്തോടെ ജീവിക്കുമെന്ന ആശങ്കയാണ്.
അതാണ്. ഉറക്കമില്ല. അജ്ഞാതൻ എപ്പോഴും എവിടെയുമെത്താം. കതക് മുട്ടാം. ചുമരിലെഴുതാം. ഇങ്ങനെ കുത്തിവരച്ചിട്ടവ ഈ പ്രദേശത്തെ നിരവധി വീടുകളിൽ കാണാം. എല്ലാം എഴുതിയിരിക്കുന്നത് ഒരേ കയ്യക്ഷരത്തിൽ. അക്ഷരങ്ങൾ ചേർത്തുവച്ച് ചിത്രം വരയ്ക്കുന്നു. ക ത റ ചേർത്ത് മനുഷ്യ രൂപം വരയ്ക്കുന്നുവെന്ന് നാട്ടുകർ പറയുന്നു. ആളെ പിടിച്ചേ തീരൂ. ഒരു മാസത്തോളമായി സംഘങ്ങളായി തിരിഞ്ഞ് നാട്ടുകാരും പൊലീസും തിരച്ചിലിലാണ് ഈ അജ്ഞാതനെ. മുറിയിൽ നിന്ന് മറ്റു മുറിയിലേക്ക് പോകാൻ പോലും കുട്ടികൾ ഭയക്കുന്നു. ചങ്ക് പറിയുന്ന വേദനയോടെയാണ് ഞങ്ങളിവിടെ നിൽക്കുന്നതെന്ന് സുമേഷും സുധീഷും സഫീറുമെല്ലാം ഒരേ സ്വരത്തിൽ പറയുന്നു.
Read more: വയനാട്ടിലേക്ക് മീനെടുത്ത് വിൽപ്പന നടത്തുന്നുവെന്ന പേരിൽ ബലേനോ കാറിൽ കറങ്ങി നടന്ന എംഡിഎംഎ വിൽപ്പന, അറസ്റ്റ്
ഏഷ്യാനെറ്റ് ന്യൂസ് സംഘം ഒരു വഴി പോകുമ്പോൾ വിളി വന്നു. വീടിന്‍റെ ഗ്രില്ലിൽ അടിച്ചൊരാൾ ഓടി മറഞ്ഞു. പിന്നെ പൊലീസും നാട്ടുകാരും ഓട്ടം തുടങ്ങി. ഇതിനിടയിൽ വീട്ടിൽ നിന്ന് ഒരമ്മ വിളിച്ചുപറയുന്നുണ്ട്, ഒന്ന് പിടിച്ചെങ്കിൽ സമാധാനത്തോടെ കിടന്നുറങ്ങാമായിരുന്നു എന്ന്. പൊലീസുണ്ട് നാട്ടുകാർ മുഴുവനും തെരച്ചിലിനുണ്ട്, ഇവരെല്ലാം നിൽക്കുമ്പോൾ അവിടെയെത്തുന്ന അജ്ഞാതൻ എത്തി പേടിപ്പിച്ച് ഇരുട്ടിലേക്ക് വലിയുന്നു. പതിവുപോലെ. എല്ലാമറിയുന്ന ഒരാളാണോ പിന്നിലെന്ന് പൊലീസും സംശയിക്കുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam