
തിരുവനന്തപുരം: പലരിലും നിന്നായി ഒരു കോടി രൂപ തട്ടിയെടുത്ത കേസിൽ ക്ഷേത്ര പൂജാരിമാർ അറസ്റ്റിൽ. ആറ്റിങ്ങൽ പാട്ടിക്കവിളാകം ക്ഷേത്രത്തിലെ പൂജാരിമാരായി സേവനമനുഷ്ഠിച്ചുവന്ന പഴയകുന്നുമ്മേൽ കുന്നുമ്മൽ അരുൺ നിവാസിൽ അരുൺകുമാർ (25), ചേർത്തല നാഗം കുളങ്ങര നീലാട്ട് ഹൗസിൽ ആദ്യ സൂര്യ നാരായണവർമ എന്ന സുമേഷ് (34) എന്നിവരെയാണ് മൈസൂരുവിൽ നിന്ന് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന രണ്ട് ജ്വല്ലറികളിൽനിന്നും പല വ്യക്തികളിൽനിന്നുമായി ഒരു കോടി രൂപയാണ് പ്രതികൾ തട്ടിയെടുത്തത്.
തട്ടിപ്പ് നടത്തി പണവുമായി മുങ്ങിയ പ്രതികൾ കർണാടകം, തമിഴ്നാട് എന്നീ സ്ഥലങ്ങളിൽ മാറിമാറി ഒളിവിൽ കഴിയുകയായിരുന്നു. പ്രതികൾ മൈസൂരുവിൽ ഉണ്ടെന്ന് ജില്ല പൊലീസ് മേധാവിക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി വൈ എസ് പി ജയകുമാറിന്‍റെ നിർദേശപ്രകാരം ആറ്റിങ്ങൽ പൊലീസ് ഇൻസ്പെക്ടർ തൻസീം അബ്ദുൽ സമദ്, എസ് ഐ അഭിലാഷ്, എ എസ് ഐ രാജീവൻ, സി പി ഒ റിയാസ് എന്നിവർ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ കൊല്ലത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത അമേരിക്കയിൽ നഴ്സിംഗ് അസിസ്റ്റന്‍റ് ജോലി വാഗ്ദാനം ചെയ്ത് 37 ഉദ്യോഗാര്‍ത്ഥികളിൽ നിന്ന് മുൻ സര്‍ക്കാര്‍ ജീവനക്കാരനുൾപ്പെട്ട സംഘം ലക്ഷങ്ങൾ തട്ടിയെന്നതാണ്. സെക്രട്ടേറിയറ്റ് മുൻ പ്രിന്‍റിംഗ് ഡയറക്ടറും അഡീഷണൽ സെക്രട്ടറിയുമായിരുന്ന ജയിംസ് രാജ് അടക്കം രണ്ട് പേർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. വ്യാജ കോഴ്സ് നടത്തി തട്ടിപ്പ് നടത്തി കബളിപ്പിച്ചെന്നാണ് പരാതി. അമേരിക്കയിലെ വെര്‍ജീനിയയിലുള്ള യൂണിറ്റാറ്റിസ് സാൽവത്തോരിസ് എന്ന സര്‍വകലാശാല നടത്തുന്ന നാലാഴ്ചത്തെ ഓൺലൈൻ കോഴ്സിൽ പങ്കെടുക്കുന്നവര്‍ക്ക് ജോലി ഉറപ്പെന്നായിരുന്നു വാഗ്ദാനം. 2022 ജനുവരിയിലായിരുന്നു തട്ടിപ്പിന്‍റെ തുടക്കം.
പണം പോയി, വിസ വന്നില്ല; അമേരിക്കയിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam