
കൊച്ചി: വേനൽ കടുത്തതോടെ തൊഴിലാളികളുടെ തൊഴിൽ സമയം പുനർ ക്രമീകരിച്ചുകൊണ്ട് ലേബർ കമ്മീഷണർ ഉത്തരവ്. കേരളത്തിൽ വേനൽക്കാലം ആരംഭിക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുന്നതുമായ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ വെയിലത്ത് തൊഴിലെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്ന സാഹചര്യത്തിലാണ് തൊഴിൽ വകുപ്പ് തൊഴിലാളികളുടെ തൊഴിൽ സമയം പുനർ ക്രമീകരിച്ചത്. ഏപ്രിൽ 30വരെ സമയം പുനഃക്രമീകരിച്ചിട്ടുള്ളത്.
പകൽ സമയം വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12 മണി മുതൽ മൂന്നു മണി വരെ വിശ്രമം ആയിരിക്കും. മേൽ നിർദേശം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് ജില്ലാ ലേബർ ഓഫീസർ പി ജി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സ്ക്വാഡ് പരിശോധന ആരംഭിച്ചു. പ്രസ്തുത നിർദ്ദേശം പാലിക്കാത്ത തൊഴിലുടമകളോടും, കരാറുകാരോടും ലേബർ കമ്മീഷണറുടെ ഉത്തരവ് പാലിക്കണമെന്ന് ആദ്യഘട്ടം എന്ന നിലയിൽ കർശന നിർദേശം നൽകി.
തുടർന്നും നിയമ ലംഘനം കണ്ടെത്തിയാൽ 1958ലെ മിനിമം വേജസ് ആക്ട് പ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. നിയമ ലംഘനം കാണുന്ന പക്ഷം ജില്ലാ ലേബർ ഓഫീസ് എറണാകുളം ഫോൺ നമ്പറിൽ പരാതി വിളിച്ച് അറിയിക്കാവുന്നതാണ്. അതേസമയം, സംസ്ഥാനത്ത് വേനൽക്കാലം ആരംഭിക്കാനിരിക്കെ താപനില ക്രമാതീതമായി ഉയരുകയാണ്. ഇന്നും നാളെയും സംസ്ഥാനത്തെ ആറ് ജില്ലകളിൽ താപനില കുതിച്ചുയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
ഇന്നും നാളെയും (2024 ഫെബ്രുവരി 19, 20 ) എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 മുതൽ 4 നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam