
പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റെന്ന ഖ്യാതിയിൽ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച സിപിഎമ്മിന്റെ രേഷ്മ മറിയം റോയിക്ക് ഞെട്ടിക്കുന്ന തോൽവി. മലയാലപ്പുഴ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച രേഷ്മ 1077 വോട്ടുകൾക്കാണ് തോറ്റത്. രേഷ്മ 11980 വോട്ട് നേടി. യുഡിഎഫിന്റെ അമ്പിളി ടീച്ചർ 13057 വോട്ട് നേടി ജയിച്ചപ്പോൾ ബിഡിജെഎസിന്റെ നന്ദിനി സുധീർ 3966 വോട്ട് നേടി. 2020ൽ കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായിരുന്നു രേഷ്മ. 21-ാം വയസ്സിലാണ് പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചായത്തിന്റെ പ്രസിഡന്റായത്. 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ 21 വയസ്സായിരുന്നു രേഷ്മയുടെ പ്രായം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതിക്ക് തലേദിവസമാണ് രേഷ്മയ്ക്ക് 21 വയസ്സ് തികഞ്ഞത്. 70 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫില്‍നിന്ന് 11-ാം വാര്‍ഡ് പിടിച്ചെടുത്ത് രേഷ്മ വിജയിക്കുകയും ചെയ്തു. യുഡിഎഫില്‍നിന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഭരണം പിടിച്ചെടുത്തപ്പോള്‍ ഏറ്റവും പ്രായംകുറഞ്ഞ അംഗത്തെ തന്നെ പ്രസിഡന്റാക്കി സിപിഎം കൈയടി നേടി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam