
അടൂർ: പത്തനംതിട്ട അടൂരിൽ വീട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 103.5 ലിറ്റർ മിലിട്ടറി കാന്റീൻ മദ്യം പിടികൂടി എക്സൈസ്. വീട്ടിൽ അനധികൃതമായി മദ്യ വിൽപ്പന നടത്തിയ റിട്ടയേർഡ് മിലിട്ടറി ഉദ്യോഗസ്ഥൻ അടൂർ സ്വദേശി രമണനെ (65 വയസ്സ്) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മിലിട്ടറി ക്യാന്റീൻ വഴി ലഭിക്കുന്ന മദ്യം പലരിൽ നിന്നായി ശേഖരിച്ചു ഇയാൾ വില്പന നടത്തി വരികയായിരുന്നു.
മദ്യവിൽപ്പനയെ കുറിച്ച് അടൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി അൻഷാദിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘം രമണന്‍റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്. ഇയാൾ സ്വന്തം വീട്ടിലും ഭാര്യയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു വീട്ടിലുമായി സൂക്ഷിച്ചിരുന്ന 750 മില്ലി ലിറ്ററിന്റെ 138 കുപ്പിമദ്യമാണ് എക്സൈസ് കസ്റ്റഡിയിൽ എടുത്തത്.
സൈനികർക്ക് മാത്രം നൽകുന്ന മദ്യമാണ് പിടികൂടിയതെന്ന് എക്സൈസ് സംഘം പറഞ്ഞു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ രാജീവ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനസ്, അനുപ്രസാദ്, വനിത സിവിൽ എക്സൈസ് ഓഫീസർ ഫസീല, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ റംജി എന്നിവർ പങ്കെടുത്തു. അനധികൃത മദ്യവിൽപ്പനയ്ക്കെതിരെ കർശന നടപടിയെടുക്കുമെന്നും പരിശോധന തുടരുമെന്നും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി അൻഷാദ് വ്യക്തമാക്കി.
Read More : ഷംനാസിനെതിരെ 15 കേസുകൾ; 60 കാരിയുടെ മാലപൊട്ടിച്ചത് ജാമ്യത്തിലിറങ്ങി നാലാം മാസം, ഇത്തവണ ഒറ്റയ്ക്കെത്തി!
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam