കൊല്ലത്ത് ഇരുതല മൂരിയെ വിൽക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവ് ഉൾപ്പെടെ അഞ്ച് പേർ വനംവകുപ്പ് ഇന്റലിജൻസിന്റെ പിടിയിലായി. തമിഴ്‌നാട്ടിൽ നിന്ന് മൂന്നര ലക്ഷം രൂപക്ക് വാങ്ങിയ പാമ്പിനെ 10 ലക്ഷത്തിന് വിൽക്കാനായിരുന്നു സംഘത്തിന്റെ ശ്രമം. 

കൊല്ലം: ഇരുതല മൂരിയുമായി കോൺഗ്രസ് നേതാവ് ഉൾപ്പെടെ അഞ്ച് പേർ കൊല്ലത്ത് പിടിയിൽ. കോൺഗ്രസ് പ്രാദേശിക നേതാവ് ദാറുൽ സലാം വീട്ടിൽ അൻസറുദീൻ, വാക്കനാട് ഫൗസിയ മൻസിലിൽ നിസാറുദീൻ, കോട്ടയം കൊന്നല്ലൂർ സ്വദേശി ചെറിയാൻ, ചാത്തന്നൂർ ആനച്ചാൽ ജാസ്മിൻ വില്ലയിൽ ഫിയാസ്, കടയ്ക്കൽ പാലയ്ക്കൽ നൗഫൽ മൻസിലിൽ നൗഫൽ എന്നിവരാണ് പിടിയിലായത്. ഫോറസ്റ്റ് ഇന്റലിജൻസാണ് ഇവരെ പിടികൂടിയത്. തമിഴ്നാട്ടിലെ വെല്ലൂരിൽ നിന്നു മൂന്നര ലക്ഷത്തോളം രൂപയ്ക്ക് വെല്ലൂർ സ്വദേശിയിൽ നിന്നാണ് ഇരുതലമൂരിയെ വാങ്ങിയതെന്ന് പ്രതികൾ ഇന്റലിജൻസ് വിഭാഗത്തോട് വെളിപ്പെടുത്തി. 

ഫോറസ്റ്റ് ഇന്റലിജൻസ് വിഭാഗത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു പ്രതികൾ കുടുങ്ങിയത്. പാമ്പിനെ വാങ്ങാൻ എന്ന വ്യാജേന വനപാലകർ പ്രതികളെ സമീപിക്കുകയായിരുന്നു. 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഇതു വിശ്വസിച്ച പ്രതികൾ ഇരുതല മൂരിയുമായി എത്തിയപ്പോൾ കയ്യോടെ പിടികൂടുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.