
തിരുവനന്തപുരം: സിഗരറ്റ് പായ്ക്കറ്റുകളിൽ ഉയർന്ന എം ആർ പി രേഖപ്പെടുത്തി കേരളത്തിൽ വ്യാപകമായി വിൽപ്പന നടക്കുന്നതായി പരാതി ഉയർന്നതോടെ കര്‍ശന പരിശോധന. മന്ത്രി ജി ആർ അനിൽ നിർദേശം നൽകിയതിനെ തുടർന്ന് ലീഗൽ മെട്രോളജി വകുപ്പ് സംസ്ഥാന വ്യാപകമായി വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തി. ലീഗൽ മെട്രോളജി പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂൾ പ്രകാരം ഒരിക്കൽ പ്രിന്റ് ചെയ്ത വില മാറ്റുവാനോ കൂടിയ വിലയ്ക്ക് വിൽക്കുവാനോ പാടില്ല.
എന്നാൽ കാശ്മീർ പോലെയുള്ള സംസ്ഥാനങ്ങളിൽ വിൽക്കുന്നതിനായി നിർമ്മിച്ച കുറഞ്ഞ എം ആർ പിയിൽ പായ്ക്ക് ചെയ്ത വിൽസ്, നേവികട്ട് സിഗരറ്റ് പായ്ക്കറ്റുകളിൽ ആണ് ഇത്തരത്തിൽ ഉയർന്ന എം ആർ പി സ്റ്റിക്കർ ഒട്ടിച്ച് കേരളത്തിൽ വ്യാപകമായി വില്പന നടത്തുന്നതായി കണ്ടെത്തിയത്. ജനുവരി 9ൽ സംസ്ഥാന വ്യാപകമായി 257 സ്ഥാപനങ്ങളിൽ ലീഗൽ മെട്രോളജി വകുപ്പ് പരിശോധന നടത്തി 49 രൂപ എം ആർ പി ഉള്ളവയിൽ 80 രൂപ രേഖപ്പെടുത്തിയ 51 കേസുകൾ കണ്ടെടുത്തു.
1,67,000 രൂപ പിഴയീടാക്കി. പിഴ ഒടുക്കാത്തവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും. ഇത്തരത്തിൽ നിയമവിരുദ്ധമായ പ്രവർത്തനത്തിന്റെ പേരിൽ വിൽസ് കമ്പനിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുവാനും നിയമലംഘനം കമ്പനിയുടെ അറിവോടെയല്ലെങ്കിൽ ഉത്തരവാദികളായവരെ കണ്ടെത്തി നടപടി എടുക്കുവാനും മന്ത്രി നിർദേശം നൽകി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam