
മലപ്പുറം: തിരൂരങ്ങാടി മൂന്നിയൂരിൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം. അലമാരയിൽ സൂക്ഷിച്ച 9.5 ലക്ഷം രൂപ മോഷ്ടാവ് കവർന്നു. മൂന്നിയൂർ കളത്തിങ്ങൽപാറ അരീപാറ കിരിണിയകത്ത് ഉമ്മർകോയയുടെ മകൻ ഷബാസിന്റെ വീട്ടിലാണ് സംഭവം. ഷബാസ് പുതുതായി നിർമിച്ച വീട്ടിലേക്ക് താമസം മാറിയ അതേ ദിവസമാണ് പഴയവീട്ടിൽ മോഷണം നടന്നത്.
സാധനങ്ങളൊക്കെ പുതിയ വീട്ടിലേക്ക് മാറ്റിയിരുന്നെങ്കിലും അലമാരയിലെ സാധനങ്ങൾ മാറ്റിയിരുന്നില്ല. ആൾതാമസമില്ലാത്ത, പഴയവീടിന്റെ പിറകിലെ ഡോർ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. പുലർച്ചെ 12.30നും 2.30നുമിടയിലാണ് മോഷണം. മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.
പിന്നിലെ വാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയ കള്ളൻ അലമാരയുടെ പൂട്ട് തകർത്താണ് പണം കവർന്നത്. എന്നാൽ, അലമാരയിൽ തന്നെ സൂക്ഷിച്ചിരുന്ന സ്വർണാഭര ണങ്ങൾ നഷ്ടപ്പെട്ടില്ല. തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലം പരിശോധിക്കും.
Read More : വീടിന്‍റെ ബാൽക്കണിയിൽ നിന്നും വീണ് 29 കാരി മരിച്ച നിലയിൽ, മകളെ ഭർത്താവ് തള്ളിയിട്ടതാണെന്ന് പിതാവ്, അന്വേഷണം