
തിരുവനന്തപുരം: പാറശ്ശാലയിൽ സ്കൂട്ടർ മോഷ്ടാവ് അറസ്റ്റിൽ. പാറശ്ശാല, അഞ്ചാലിക്കോണത്ത് ടാപ്പിംഗ് തൊഴിലാളിയുടെ സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതി അയിര സ്വദേശിയായ ബിനുവിനെ (40) യാണ് പാറശാല പൊലീസ് പിടികൂടിയത്. രണ്ട് ദിവസം മുമ്പ് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അഞ്ചാലിക്കോണം സ്വദേശിയായ ശശി റബർ ടാപ്പിങ്ങിനായി സ്കൂട്ടറിൽ എത്തിയ ശേഷം ടാപ്പിഗ് ജോലികളിൽ ഏർപ്പെടുന്നതിന് ഇടയിൽ ഇദ്ദേഹത്തിൻ്റെ കാലിൽ പരുക്ക് പറ്റിയിരുന്നു. തുടർന്ന് സ്കൂട്ടർ സമീപത്ത് പാർക്ക് ചെയ്ത ശേഷം മറ്റൊരു വാഹനത്തിൽ ആശുപത്രിയിൽ ചികിത്സയ്ക്കു പോയി.
ഇത് ശ്രദ്ധയിൽപ്പെട്ട ബിനു ശശിയുടെ ഹോണ്ട ആക്ടീവ സ്കൂട്ടറുമായി മുങ്ങുകയായിരുന്നു. അടുത്ത ദിവസം ശശി സ്കൂട്ടർ എടുക്കാൻ എത്തിയപ്പോഴാണ് സ്കൂട്ടർ മോഷണം പോയതായി അറിഞ്ഞത്. ഉടൻ പാറശ്ശാല പൊലീസിൽ പരാതി നൽകി. പാറശാല പൊലീസ് സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് ബിനു സ്കൂട്ടറുമായി പോകുന്നത് വ്യക്തമായത്. തുടർന്ന് സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബിനുവിനെ പിടികൂടുകയായിരുന്നു.
പാറശ്ശാല എസ് ഐ രാജേഷിന്റെ നേതൃത്യത്തിൽ ബിനുവിനെ കസ്റ്റഡിയിൽ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുളപ്പുറം ഭാഗത്ത് സ്കൂട്ടർ ഒളിപ്പിച്ചിരിക്കുന്നത് പൊലീസിനോട് സമ്മതിക്കുകയായിരുന്നു. തമിഴ്നാട്ടിലെ മാർത്താണ്ഡത്ത് ബൈക്ക് വിൽക്കാനായിരുന്നു പ്രതിയുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam