കോഴിക്കോട് തിരുവമ്പാടിയിലും പരിസരപ്രദേശങ്ങളിലും തേൻ വിളവെടുപ്പിന് പാകമായ നൂറിലധികം തേനീച്ചക്കൂടുകൾ മോഷണം പോയി. തേനീച്ചക്കൃഷിയിൽ വൈദഗ്ധ്യമുള്ളവരാണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്ന കർഷകർ പോലീസിൽ പരാതി നൽകി.
കോഴിക്കോട്: തേനീച്ച കര്‍ഷകരെ ദുരിതത്തിലാക്കി മലയോര മേഖലയില്‍ തേനിച്ചക്കൂടുകളിലെ മോഷണം. തേന്‍ വിളവെടുപ്പിന് പാകമായ 100ല്‍ അധികം തേനീച്ചക്കൂടുകളാണ് ഈ അടുത്ത ദിവസങ്ങളിലായി മോഷണം പോയത്. കോഴിക്കോട് തിരുവമ്പാടിയിലും പരിസര പ്രദേശങ്ങളിലുമാണ് മോഷണം വ്യാപകമായത്. തേനീച്ച കര്‍ഷകനായ തിരുവമ്പാടി പുന്നക്കല്‍ സ്വദേശി അറക്കല്‍ വീട്ടില്‍ ജസ്റ്റിന്‍, ചുണ്ടത്തുമ്പൊയില്‍ ജോസ് എന്നിവരുള്‍പ്പെടെ നിരവധി പേരുടെ തേനീച്ചക്കൃഷി മോഷണത്തിനിരയായി.
ഏറെ ബുദ്ധിമുട്ടിയാണ് തേനീച്ചക്കൃഷി മുന്നോട്ടു കൊണ്ടുപോകുന്നതെന്നും ഇതുസംബന്ധിച്ച കൃത്യമായ അറിവുള്ളയാളാണ് മോഷണത്തിന് പിന്നിലെന്നും ഈ കര്‍ഷകര്‍ പറയുന്നു. ഇവര്‍ കൃഷി ചെയ്യുന്ന വിവിധ പറമ്പുകളില്‍ നിന്നും തേന്‍ കൂട എടുക്കാനായി മറ്റൊരു കയര്‍ കെട്ടി കൂടടക്കം കൊണ്ടു പോവുകയാണ് മോഷ്ട്ടാക്കള്‍ ചെയ്തിരിക്കുന്നത്. ഇതിനെക്കുറിച്ച് അറിയാത്ത ഒരാളാണ് മോഷണം നടത്തിയതെങ്കില്‍ അടകളും മറ്റും നശിച്ചുപോകുമായിരുന്നു. തങ്ങളുടെ ജീവനോപാധി ഇല്ലാതാക്കിയവര്‍ക്കെതിരേ കര്‍ഷകര്‍ തിരുവമ്പാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.


