
കൊച്ചി: മാധ്യമങ്ങൾക്ക് മുന്നിൽ കൂസാതെ കൊച്ചിയിൽ അറസ്റ്റിലായ യുവതിയും സംഘവും. കടവന്ത്രയിൽ ഭിന്നശേഷി യുവാവിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ച സംഭവത്തിലാണ് യുവതിയും സംഘവും അറസ്റ്റിലായത്. മൊത്തം അഞ്ച് പ്രതികളിൽ നാലും പേരും അറസ്റ്റിലായെന്ന് പൊലീസ് പറഞ്ഞു. നല്ല ഫോട്ടോയല്ലേ... നന്നായിട്ട് എടുക്കണേയെന്ന് മാധ്യമപ്രവർത്തകരോട് യുവതി പറഞ്ഞു. പൊലീസിന് മുന്നിലും സഫ്നക്ക് യാതൊരു കൂസലുമുണ്ടായിരുന്നില്ല. സംസാര-കേൾവി ശേഷിയില്ലാത്ത യുവാവിനെയാണ് ഇൻസ്റ്റഗ്രാം വഴി ചാറ്റ് ചെയ്ത് വിളിച്ചുവരുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിലായതോടെ ഒന്നാം പ്രതിയായ സഫ്ന ഉൾപ്പെടെ പൊലീസിന്‍റെ പിടിയിലായി. ഈ മാസം 22നാണ് സംഭവം. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട കൊല്ലം നല്ലില സ്വദേശിയായ യുവാവും സഫ്നയും തമ്മിൽ കുറച്ച് കാലമായി ബന്ധമുണ്ടായിരുന്നു. സംഭവ ദിവസം വൈകുന്നേരം ഒരുമിച്ച് പുറത്ത് പോകാമെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും, പനമ്പിള്ളി നഗർ സൗത്ത് പാലത്തിനടുത്തുള്ള ഹോട്ടലിലേക്ക് യുവാവിനെ സഫ്ന വിളിച്ച് വരുത്തുകയായിരുന്നു. വൈകുന്നേരം ആറര മണിയോടെ യുവാവ് ഹോട്ടലിലെത്തി.
ഇതിനിടെ ശുചിമുറിയിൽ ഒളിച്ചിരുന്ന രണ്ട് പേരും പുറത്ത് നിന്നെത്തിയ മറ്റ് രണ്ട് പേരും ചേർന്ന് മാരകായുധങ്ങളുമായി യുവാവിനെ ആക്രമിച്ചു. ദൃശ്യങ്ങൾ പകർത്താനായിരുന്നു സംഘത്തിന്‍റെ ലക്ഷ്യം. യുവാവ് ഇതിന് വിസമ്മതിച്ചതോടെ പ്രതികൾ മാറിമാറി മുഖത്ത് അടിക്കുകയും മുതുകിൽ ചവിട്ടുകയും ചെയ്തു. ഇതിനിടെ സംഘത്തിലെ ഒരാൾ ടോർച്ച് ഉപയോഗിച്ച് യുവാവിന്‍റെ വലത് കൈപ്പത്തിയിൽ അടിച്ചു. തലയ്ക്ക് അടിക്കാൻ ശ്രമിച്ചെങ്കിലും ഇടത് കൈ കൊണ്ട് യുവാവ് തടഞ്ഞു. യുവാവിന്‍റെ നഗ്ന ചിത്രങ്ങൾ പ്രതികൾ പകർത്തിയതായും എഫ്.ഐ.ആറിൽ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam