ഇന്നലെ ഉച്ചയോടെ മദ്യലഹരിയിൽ നെടുമങ്ങാട് സ്റ്റേഷനിൽ എത്തിയ യഹിയ, ബന്ധുക്കളായ രണ്ട് പേരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു. എന്നാൽ പൊലീസുകാര് എതിര്‍ത്തതോടെ സ്റ്റേഷനിൽ വാക്കേറ്റവും ബഹളവുമായി. ഇതിനിടെ ബലം പ്രയോഗിച്ച് യഹിയ ലോക്കപ്പിനകത്തും കയറി.
തിരുവനന്തപുരം: മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ സി ഐയുടെ അതിക്രമം. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ സി ഐ യഹിയയാണ് നെടുമങ്ങാട് സ്റ്റേഷനിൽ മദ്യ ലഹരിയിൽ അതിക്രമം അഴിച്ചുവിട്ടത്. കസ്റ്റഡിയിൽ എടുത്ത പ്രതികളെ വിട്ടയക്കണം എന്നാവശ്യപ്പെട്ടാണ് സിഐ അതിക്രമം നടത്തിയത്. കഴിഞ്ഞ ദിവസം ഉച്ചക്കാണ് പൊലീസ് സേനക്ക് തന്നെ നാണക്കേടുണ്ടാക്കിയ സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ അറസ്റ്റ് ചെയ്ത യഹിയയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ആയുധങ്ങളുമായി അക്രമത്തിന് പുറപ്പെട്ട നാലംഗ സംഘത്തെ ഇന്നലെ വൈകിട്ട് നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ രണ്ട് പേർ തിരുവനന്തപുരത്ത് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ സിഐയായ യഹിയയുടെ ബന്ധുക്കളാണ്. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടായിരുന്നു പരാക്രമം.
ഇന്നലെ ഉച്ചയോടെ മദ്യലഹരിയിൽ നെടുമങ്ങാട് സ്റ്റേഷനിൽ എത്തിയ യഹിയ, ബന്ധുക്കളായ രണ്ട് പേരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു. എന്നാൽ പൊലീസുകാര് എതിര്‍ത്തതോടെ സ്റ്റേഷനിൽ വാക്കേറ്റവും ബഹളവുമായി. ഇതിനിടെ ബലം പ്രയോഗിച്ച് യഹിയ ലോക്കപ്പിനകത്തും കയറി. ലോക്കപ്പിൽ നിന്ന് പുറത്തേക്ക് വന്ന യഹിയ പിന്നെ നിലത്ത് കിടന്നു. ഇതോടെ പൊലീസുകാര് ചേർന്ന് സിഐയെ ബലം പ്രയോഗിച്ച് പിടിച്ചു മാറ്റി. തുടർന്ന് താലൂക്ക് ആശുപത്രിയില് എത്തിച്ച് വൈദ്യ പരിശോധന നടത്തി.
സംഭവം വിവാദമായതോടെയാണ് സിഐക്കെതിരെ കേസ് എടുത്തത്. പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനുമാണ് കേസ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം യഹിയയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മുമ്പും സേനയില് നിരവധി അച്ചടക്ക ലംഘനങ്ങൾ നടത്തിയിട്ടുള്ള ഉദ്യോഗസ്ഥനാണ് യഹിയയെന്നാണ് വിവരം. സംഭവത്തില് വിശദമായ റിപ്പോര്ട് നല്‍കാൻ നെടുമങ്ങാട് ഡിവൈഎസ്പിക്ക് തിരുവനന്തപുരം റൂറൽ എസ്പി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം സസ്പെൻഷൻ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും.



