
തിരുവനന്തപുരം: സ്കൂളിൽ വെച്ച് സഹപാഠി നൽകിയ ശീതളപാനീയം കുടിച്ച് ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാർഥി മരിച്ചു. തമിഴ്നാട് കേരള അതിർത്തിയിൽ കളിയിക്കാവിളയ്ക്ക് സമീപം മെതുകുമ്മൽ സ്വദേശിയായ അശ്വിൻ ( 11 ) ആണ് മരിച്ചത്. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ഇക്കഴിഞ്ഞ 24-ന് ആണ് സംഭവം. പരീക്ഷ എഴുതിയ ശേഷം സ്കൂളിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്കൂളിലെ മറ്റൊരു വിദ്യാർഥി കുപ്പിയിലുള്ള ശീതളപാനീയം അശ്വിന് കുടിക്കാൻ നൽകിയിരുന്നു. പാനീയം കുടിച്ച ശേഷം വീട്ടിലേക്ക് മടങ്ങിയ അശ്വിന് ഛർദ്ദിയും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടു. ഉടൻ തന്നെ കളിയിക്കാവിളയിലെ ആശുപത്രിയിലും പിന്നീട് മാർത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.
വായിലും നാവിലും വ്രണങ്ങൾ ഉണ്ടായതിനെത്തുടർന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ ആസിഡ് പോലുള്ള ദ്രാവകം ശരീരത്തിൽ കലർന്നിട്ടുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. ആശുപത്രി അധികൃതർ കളിയിക്കാവിള പൊലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. സ്കൂളിൽവെച്ച് ഒരു വിദ്യാർഥി തനിക്ക് ശീതളപാനീയം തന്നുവെന്നും അതു കുടിച്ചെന്നും കുട്ടി പൊലീസിൽ മൊഴി നൽകിയിരുന്നു. എന്നാൽ ഏത് വിദ്യാർഥിയാണ് ശീതള പാനീയം നൽകിയത് എന്നകാര്യം അറിയില്ലെന്നായിരുന്നു കുട്ടി പൊലീസിനോട് പറഞ്ഞത്. രണ്ടു വൃക്കകളും തകരാറിലായ കുട്ടിയെ ഡയാലിസിസിന് വിധേയനാക്കിയിരുന്നു. അശ്വിന്റെ മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാഗർകോവിൽ ആശാരിപ്പുള്ളം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കളിയിക്കാവിള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എന്നാൽ കളിയിക്കാവിള പൊലീസിന് കുട്ടിക്ക് ആസിഡ് കൊടുത്തത് ആരാണെന്ന് കണ്ടെത്തുന്നത് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. സ്കൂളിലെ സി സി ടി വി ക്യാമറകൾ പ്രവർത്തനരഹിതമായതിനാൽ അവിടെ നിന്നുമുള്ള തെളിവുകളൊന്നും ശേഖരിക്കാൻ പൊലീസിനായിട്ടില്ല. ലഭ്യമായ വിവരങ്ങളും സൂചനകളും വച്ച് വിദ്യാര്‍ത്ഥികളെ സംശയിക്കാനാവില്ലെന്നാണ് പൊലീസ് പറയുന്നത്.