
മാവേലിക്കര: ഗുണനിലവാരമില്ലാത്ത കോൺഫ്ളക്സ് ബിസ്കറ്റ് വിറ്റതിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും നൽകാൻ കോടതി ഉത്തരവ്. മാന്നാർ തോംസൺ ബേക്കറിക്കും ജോളി ഫുഡ് പ്രൊഡക്ട്സിനുമെതിരെ മാവേലിക്കര ബാറിലെ അഭിഭാഷകൻ തഴക്കര കാങ്കാലിമലയിൽ സരുൺ കെ ഇടിക്കുള നൽകിയ പരാതിയിലാണ് ആലപ്പുഴ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
2021 സെപ്റ്റംബർ 3 ന് തോംസൺ ബേക്കറിയിൽ നിന്ന് സരുൺ വാങ്ങിയ കോൺഫ്ളെക്സ് ബിസ്കറ്റ് കനച്ചതും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ളതുമായിരുന്നു. തുടർന്ന് ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു. പിന്നീട് കമ്മീഷൻ ബിസ്കറ്റ് തിരുവനന്തപുരം ഗവൺമെന്റ് അനലിസ്റ്റ് ലാബിലേക്കയച്ച് റിസൾട്ട് പരിശോധിച്ചപ്പോൾ ബിസ്‌ക്കറ്റുകൾ ഭക്ഷ്യയോഗ്യമായതല്ല എന്ന് കണ്ടെത്തി.
ഇത് നിർമ്മിച്ചത് ഏത് തരം ഭക്ഷ്യ എണ്ണയാണ് എന്നുള്ള കാര്യവും ലേബലിൽ പറഞ്ഞിരുന്നില്ല. വിസ്തരിച്ചപ്പോൾ കമ്മീഷനിലും ഏത് തരം എണ്ണയാണ് ഉപയോഗിച്ചതെന്ന് ബേക്കറി ഉടമയ്ക്ക് കൃത്യമായി പറയാൻ കഴിഞ്ഞില്ല. തുടർന്നാണ് കമ്മീഷൻ പ്രസിഡന്റ് എസ് സന്തോഷ് കുമാറും അംഗം സി കെ ലേഖാമ്മയും നഷ്ട്ടപരിഹാരവും കോടതി ചെലവും നൽകാൻ ഉത്തരവിട്ടത്.
അതേസമയം, കേരളോത്സവത്തിനിടയിലെ പഞ്ചഗുസ്തി മത്സരത്തിനിടയിൽ കൈക്ക് ഗുരുതര പരിക്കേറ്റ കാരന്തൂർ സ്വദേശിനിയായ വിദ്യാർത്ഥിനിയെ തിരിഞ്ഞു നോക്കിയില്ലെന്ന പരാതിയിൽ കുന്നമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജുഡീഷ്യൽ അംഗം കെ ബൈജുനാഥാണ് കേസെടുത്തത്. ദിയ അഷ്റഫിനാണ് (19) ഗുരുതരമായി പരിക്കേറ്റത്. മത്സരത്തിനിടയിൽ കൈ ക്ക് മുകളിലെ എല്ല് പൊട്ടി. അപകടത്തിൻ്റെ ഉത്തരവാദിത്തം പഞ്ചായത്ത് ഏറ്റെടുത്തില്ല. ദിയയെ തിരിഞ്ഞു നോക്കിയുമില്ല. ചികിത്സാ സഹായം ചോദിച്ചപ്പോൾ പഞ്ചായത്ത് സെക്രട്ടറി പരിഹസിച്ചെന്നായിരുന്നു പരാതി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam