കാലില്‍ തറച്ച മുള്ള് നീക്കാനായി ശസ്ത്രക്രിയ അടക്കം ചികിത്സ; വേദന മാറാതെ വന്നതോടെ മുള്ള് നീക്കി പിതാവ്

By Web TeamFirst Published Jan 23, 2023, 11:12 AM IST
Highlights

മങ്കാണി കോളനിയിലെ രാജന്‍ വിനീത് ദമ്പതികളുടെ മകനായ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ചികിത്സയിലാണ് മെഡിക്കല്‍ കോളേജുകള്‍ക്ക് പിഴവ് വന്നതെന്നാണ് ആരോപണം

അഞ്ചുകുന്ന്: വയനാട് പനമരം അഞ്ചുകുന്ന് മങ്കാണി കോളനിയിലെ എട്ടുവയസുകാരന് ചികിത്സ നല്‍കുന്നതില്‍ വയനാട്, കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍ വീഴ്ച വരുത്തിയെന്ന് ഗുരുതര ആരോപണം. കാലില്‍ മുള്ള് തറച്ച് എട്ടുവയസുകാരനെ രണ്ട് മെഡിക്കല്‍ കോളേജുകളിലായി പത്ത് ദിവസമാണ് കിടത്തി ചികിത്സിച്ചത്. എന്നിട്ടും കുട്ടിക്ക് വേദന മാറാതെ വന്നതോടെ എട്ടുവയസുകാരന്‍റെ പിതാവ് കാലിലെ കെട്ടഴിച്ച് മാറ്റി മുള്ള് നീക്കം ചെയ്യുകയായിരുന്നു. നിദ്വൈത് എന്ന എട്ടുവയുകാരനാണ് ആശുപത്രികളില്‍ നിന്ന് വേണ്ട ചികിത്സ ലഭിക്കാതെ വന്നത്. 

മങ്കാണി കോളനിയിലെ രാജന്‍ വിനീത് ദമ്പതികളുടെ മകനായ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ചികിത്സയിലാണ് മെഡിക്കല്‍ കോളേജുകള്‍ക്ക് പിഴവ് വന്നതെന്നാണ് ആരോപണം. മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ കുട്ടിയെ ആദ്യ ദിവസം മരുന്ന് നല്‍കി തിരിച്ചയച്ചു. വേദന കുറയാതെ വന്നതോടെ നാല് ദിവസം വയനാട് മെഡിക്കല്‍ കോളേജില്‍ കിടത്തി ചികിത്സിച്ചു.  കാലില്‍ എന്തോ തറച്ചതായി മനസിലായെങ്കിലും നീക്കാനുള്ള സംവിധാനമില്ലെന്ന് വിശദമാക്കി കോഴിക്കോടേയ്ക്ക് അയച്ചു.

കോഴിക്കോട് എത്തി മുള്ളെടുക്കാനുള്ള ശസ്ത്രക്രിയ ചെയ്ത ശേഷം ആറ് ദിവസം കിടത്തി ചികിത്സിച്ചു. ജനുവരി 17ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. വീണ്ടും വേദന വന്നാല്‍ ശസ്ത്രക്രിയ വേണ്ടി വരുമെന്ന് വിശദമാക്കിയായിരുന്നു ഡിസ്ചാര്‍ജ്. എന്നാല്‍ വീട്ടിലെത്തിയിട്ടും വേദന കുറഞ്ഞില്ല. കഴിഞ്ഞ ദിവസം മകന്‍റെ കാലിലെ കെട്ടഴിച്ച് പരിശോധിച്ച പിതാവ് ശസ്ത്രക്രിയ മുറിവിന് സമീപത്തായി എന്തോ പുറത്ത് നില്‍ക്കുന്നത് കാണുകയും ഇവിടെ പഴുത്തതായും കാണുകയും ചെയ്തു. പഴുപ്പ് മാറ്റിയ ശേഷം പൊന്തി നിന്ന വസ്തു ചെറിയ കത്രികയുടെ സഹായത്തോടെ പുറത്തെടുക്കുകയായിരുന്നു. മുളയുടെ മുള്ളാണ് കിട്ടിയതെന്ന് കുട്ടിയുടെ പിതാവ് രാജന്‍ പറയുന്നു.

click me!