
ആലപ്പുഴ : കുഞ്ഞനുജത്തി മിത്രയെ ട്രെയിനിന് മുന്നിൽ നിന്ന് സാഹസികമായി രക്ഷിച്ച് ചേച്ചി പവിത്ര. അയൽ വീട്ടിലെ ചേച്ചിമാരുടെ നിലവിളിയും തീവണ്ടിയുടെ ഹോണും കേട്ടാണ് 12 വയസ്സുകാരി പവിത്ര പാളത്തിലേക്കു നോക്കിയത്. പാളത്തിലൂടെ നടക്കുന്ന അനുജത്തി മിത്രയെ കണ്ടതോടെ ഒരു നിമിഷം പോലും ആലോചിക്കാതെ പവിത്ര ഓടുകയായിരുന്നു.
അകലെ നിന്ന് തീവണ്ടി പാഞ്ഞടുക്കുന്നതിനിടെ ഒന്നും ചിന്തിക്കാതെ ഓടി പാളത്തിൽക്കയറി. അനുജത്തിയെ കെട്ടിപ്പിടിച്ചപ്പോൾ ഇരുവരും വീണു. കണ്ടുനിന്നവർ വിളിച്ചുകൂവിയതുകേട്ട് അനുജത്തിയുമായി താഴേക്കുരുണ്ടു. ഈസമയം തീവണ്ടി പാളത്തിലൂടെ കടന്നുപോയിരുന്നു. പുന്നപ്ര കപ്പക്കട പടിഞ്ഞാറ് പനച്ചുവട് ലെവൽക്രോസിന് സമീപം ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
വലിയ തൈപ്പറമ്പുവീട്ടിൽ സജിമോന്റെയും പ്രവീണയുടെയും മക്കളാണു പവിത്രയും ഏഴുവയസ്സുകാരി മിത്രയും. പാളത്തിനോടു ചേർന്നാണ് ഇവരുടെ വീട്. എതിർവശത്തുള്ള മറ്റൊരുവീട്ടിൽ മരണാനന്തരച്ചടങ്ങിന്റെ ഭാഗമായുള്ള പ്രാർഥനയിൽ പങ്കെടുക്കാനാണു മിത്ര പാളത്തിലൂടെ നടന്നത്. ഇവരുടെ വീട്ടിൽനിന്ന് കാണാവുന്ന ദൂരത്തിലാണു മരണവീട്. അമ്മയും അമ്മൂമ്മയുമെല്ലാം വീടിനുമുന്നിൽ നിൽക്കുന്നുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam