കുഞ്ഞനിയന്റെ പിണക്കം മാറ്റാൻ അഞ്ച് കിലോയുള്ള കത്ത്, തീർന്നത് 12 മണിക്കൂറിൽ, 434 മീറ്റർ നീളം.

By Web TeamFirst Published Jun 27, 2022, 9:09 PM IST
Highlights

കൃഷ്ണപ്രിയ തന്റെ കുഞ്ഞനിയന്റെ പരിഭവം മറയ്ക്കുന്നതിന് എഴുതിത്തുടങ്ങിയ കത്ത് അവസാനിച്ചത് 12 മണിക്കൂറിനു ശേഷം.

ഇടുക്കി: കൃഷ്ണപ്രിയ തന്റെ കുഞ്ഞനിയന്റെ പരിഭവം മറയ്ക്കുന്നതിന് എഴുതിത്തുടങ്ങിയ കത്ത് അവസാനിച്ചത് 12 മണിക്കൂറിനു ശേഷം. ഇത് അയക്കുന്നതിനു തപാൽ വകുപ്പിൽ എത്തിച്ചു പരിശോധിച്ചപ്പോൾ 5 കിലോഗ്രാം തൂക്കം, 434 മീറ്റർ നീളം, 15 മീറ്റർ വീതി. സഹോദരനു കത്ത് എത്തിക്കുന്നതിനു കൃഷ്ണപ്രിയ ചെലവഴിച്ചത് 235 രൂപയുടെ സ്റ്റാംപ്. പെരുവന്താനം പഞ്ചായത്ത് ഓഫിസിലെ സിവിൽ എൻജിനീയർ കൃഷ്ണപ്രിയ, സഹോദരൻ കൃഷ്ണപ്രസാദിന് അയച്ച കത്തിന്റെ വിശേഷങ്ങളാണ് ഇതെല്ലാം. രാജ്യാന്തര സഹോദര ദിനത്തിൽ മുടക്കം കൂടാതെ കൃഷ്ണപ്രിയ തന്റെ കൂടപ്പിറപ്പിനു സന്ദേശം അയച്ചിരുന്നു. എന്നാൽ, ഇത്തവണ ജോലിത്തിരക്കു മൂലം ആശംസ അയക്കാൻ മറന്നു.

ആശംസയില്ലാതെ  വന്നതോടെ സഹോദരൻ പിണക്കത്തിലായി. കൃഷ്ണപ്രിയയുടെ ഫോൺ എടുത്തില്ല, വാട്സാപ്പിൽ ബ്ലോക്കും ചെയ്തു. ഇതോടെ അനിയന്റെ പിണക്കം തീർക്കുന്നതിനു നീണ്ട കത്ത് എഴുതാൻ സഹോദരി തീരുമാനിക്കുകയായിരുന്നു. തന്നെക്കാൾ ഏഴ് വയസ്സിന് ഇളയ സഹോദരന്റെ ജനനം മുതൽ ഓർത്തെടുക്കുന്നതാണ് കത്തെന്ന് കൃഷ്ണപ്രിയ പറഞ്ഞു.

ഏഴ് വയസ്സു പ്രായം വരുന്ന തനിക്ക് അമ്മയെ പ്രസവത്തിന് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതു മുതലുളള കാര്യങ്ങൾ വ്യക്തമായി ഓർമയുണ്ടായിരുന്നു. ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിനു പുറത്തു നിന്ന തന്റെ കൈകളിലാണു കുഞ്ഞനുജനെ ആദ്യം ഏറ്റുവാങ്ങിയത്. ചെറുപ്പം മുതൽ ഡയറി എഴുതി തുടങ്ങിയ താൻ അനുജൻ നീന്താൻ തുടങ്ങിയ കാലം മുതലുളള കാര്യങ്ങൾ കുറിപ്പ് ആയി സൂക്ഷിച്ചു.

Read more:  മുന്‍വൈരാഗ്യം; ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ വീട് സിപിഎം ഏര്യ കമ്മിറ്റി അംഗം ആക്രമിച്ചു

ഡയറിയുടെ സഹായത്തോടെ സംഭവങ്ങൾ ഓർത്തെടുത്ത് എഴുതിയത്. കത്തിന് വലുപ്പം കൂടാൻ ഇത് ഇടയാക്കിയെന്നു കൃഷ്ണപ്രിയ പറയുന്നു. പാമ്പനാർ പന്തലാട് വീട്ടിൽ ശശിയുടെയും പീരുമേട് പ‍‍ഞ്ചായത്തിലെ കുടുംബശ്രീ അധ്യക്ഷ ശശികലയുടെയും മക്കളാണു കൃഷ്ണപ്രിയയും കൃഷ്ണ പ്രസാദും.

ലോകസമാധാനം എന്ന വിഷയം ഉയർത്തി വണ്ടിപ്പെരിയാർ സ്വദേശിയായ റീഗൻ ജോൺസൻ എഴുതിയ 100 കിലോഗ്രാം തൂക്കം വരുന്ന ഭീമൻ കത്ത് മുൻപു ചരിത്രത്തിൽ ഇടം തേടിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ, ജോൺ പോൾ മാർപാപ്പ എന്നിവർക്കായിരുന്നു രണ്ടു പതിറ്റാണ്ടു മുൻപ് ജോൺസൺ കത്ത് എഴുതി റെക്കോർഡ് സ്ഥാപിച്ചത്.

Read more: പാലക്കാട് പുലിയും മൂന്ന് കാട്ടുപന്നികളും ഒരേ കിണറ്റിൽ വീണു, കെണിയൊരുക്കിയെങ്കിലും പുലി കയറി കാട്ടിലേക്കോടി

tags
click me!