
കോഴിക്കോട് : എക്സൈസ് എൻഫോഴ്സ്മെന്റ് ആന്‍റ് ആന്‍റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ വാഷുമായി ഒരാൾ അറസ്റ്റിൽ. കൊയിലാണ്ടി താലൂക്കിലെ ഉളേള്യരി പുത്തഞ്ചേരി ഭാഗത്ത് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നാണ് 20 ലിറ്റർ വാഷുമായി ആശാരു കണ്ടിയിൽ വീട്ടിൽ ചന്തുക്കുട്ടിപിടിയിലായത്.
അബ്കാരി നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറുപതുകാരനായ ചന്തുക്കുട്ടിയുടെ വീടിന് പിന്നിൽ മേൽക്കൂരയില്ലാത്ത നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന വീടിന്‍റെ നടുമുറിയിൽ വച്ചാണ് വാഷ് സഹിതം ഇയാളെ പിടികൂടിയത്. പ്രതിയെ ബാലുശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിന് കൈമാറി, ക്രൈം രജിസ്റ്റർ ചെയ്തു. പ്രിവന്‍റീവ് ഓഫീസർ സന്തോഷ് ചെറുവോട്ടിന്‍റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് വ്യാജവാറ്റ് നിർമാണത്തിനുള്ള ശ്രമം ഇല്ലാതാക്കിയത്.
പരിശോധനാ സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ബിനീഷ് കുമാർ, പ്രജിത്ത്, ഡ്രൈവർ സന്തോഷ്കുമാർ എന്നിവർ പങ്കെടുത്തു. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജിത്കുമാറിന്റെ നേതൃത്വത്തിൽ സ്പെഷൽ സ്ക്വാഡ് ഉദ്യോഗസ്ഥർ ലോക്ക് ഡൗണിനെ തുടർന്നുണ്ടായ സാഹചര്യത്തിൽ ശക്തമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ഇക്കാലയളവിൽ നാൽപ്പതോളം കേസുകൾ രജിസ്റ്റർ ചെയ്യുകയും മേൽ കേസുകളിൽ നിന്നായി ആറായിരത്തിലധികം ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam