
തിരുവനന്തപുരം: തിരുവനന്തപുരത്ത് ചിറയിൻകീഴിൽ വീട്ടിൽ ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം. അഴൂർ സ്വദേശികളായ ദിലീപിന്‍റെയും അനുവിന്‍റെയും മകൻ ദക്ഷലാണ് മരിച്ചത്. ആദ്യമെത്തിച്ച ചിറയിൻകീഴ് ആശുപത്രിയിൽ നിന്ന് മതിയായ പരിചരണം കിട്ടിയില്ലെന്ന് രക്ഷിതാക്കൾക്ക് പരാതിയുണ്ട്.
വീട്ടിൽ ഉറങ്ങിക്കിടക്കെ പുലർച്ചെ നാലരയോടെയാണ് ദക്ഷലിന് പാമ്പുകടിയേൽക്കുന്നത്. ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ ആദ്യമെത്തിച്ചത് ചിറയിൻകീഴ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ്. കടിച്ചത് പാമ്പെന്ന് ആ ഘട്ടത്തിൽ ഉറപ്പിച്ച് പറയാൻ കഴിഞ്ഞിരുന്നില്ലെങ്കിലും കുട്ടിയെ ആശുപത്രി അധികൃതർ വേണ്ട വിധം പരിചരിച്ചിരുന്നില്ലെന്നാണ് കുടുംബാംഗങ്ങളുടെ പരാതി. ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചെങ്കിലും പാതി വഴിയിൽ അനക്കമറ്റെന്ന് കുട്ടിയുടെ അച്ഛൻ പറയുന്നു.
കുട്ടിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കടിച്ചത് മൂർഖൻ പാമ്പെന്ന് കണ്ടെത്തി. വീട്ടിൽ നാട്ടുകാർ നടത്തിയ തിരച്ചിലിനിടെയാണ് കുട്ടി കിടന്നുറങ്ങിയ മുറിയിൽ നിന്ന് പാമ്പിനെ പിടികൂടിയത്. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam