പാമ്പ് കടിച്ച് 6 വയസുകാരിയുടെ മരണം: വാടകയ്ക്ക് താമസിച്ച ഷെഡിൽ ഉറങ്ങിക്കിടക്കുമ്പോൾ കടിയേറ്റെന്ന് സംശയം

Published : Sep 20, 2025, 02:00 PM IST
Snake Bite death Thrissur

Synopsis

തൃശ്ശൂരിൽ പാമ്പ് കടിയേറ്റ് ആറ് വയസുകാരി മരിച്ച സംഭവം നാടിനാകെ വേദനയായി. മരിച്ച കുട്ടിയടക്കം അഞ്ചംഗ കുടുംബം വാടകയ്ക്ക് താമസിച്ച വീട് ഷീറ്റ് വിരിച്ച് കെട്ടിയതാണ്. കുട്ടി ഉറങ്ങിക്കിടന്നപ്പോൾ പാമ്പ് കടിച്ചിരിക്കാം എന്നാണ് സംശയം

തൃശൂർ: എങ്ങണ്ടിയൂർ തച്ചാട് വീട്ടിൽ ഇനി അനാമികയുടെ കളികളോ പൊട്ടിച്ചിരിയോ കൊഞ്ചലോ സഹോദരങ്ങളോടുള്ള കൊച്ചുകൊച്ചു വഴക്കുകളോ ഇല്ല. മുത്തച്ഛനോടൊപ്പം രാത്രി ഉറങ്ങാൻ കിടന്ന അവളെ വിധി ഒരു പാമ്പിൻ കുഞ്ഞിൻ്റെ രൂപത്തിലെത്തി കവർന്നു. തളിക്കുളം പത്താംകല്ല് സി.എം.എസ്.യു.പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്.

ഇടശ്ശേരി സി. എസ്. എം. സ്കൂളിന് കിഴക്ക് പുളിയംതുരുത്ത് വാടകക്ക് താമസിക്കുകയായിരുന്നു അനാമികയും കുടുംബവും. കൂലിപ്പണിക്കാരനായ നന്ദുവും ഭാര്യ ലക്ഷ്മിയും അനാമികയടക്കം മൂന്ന് മക്കൾക്കൊപ്പം താമസിച്ച ഷീറ്റ് വിരിച്ച ഷെഡ് വീടിന് ചുറ്റും പൊന്തക്കാടാണ്. പതിവായി വീട്ടുപരിസരത്ത് അണലിയെ കാണാറുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ കണ്ട പാമ്പിനെ വീട്ടുകാർ തല്ലിക്കൊന്നിരുന്നു. എന്നാൽ പ്രദേശത്ത് കൂടുതൽ പാമ്പുകളുണ്ടാകുമെന്ന് ഇവർ സംശയിച്ചില്ല. ചൊവ്വാഴ്ച രാത്രി വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാകാം അനാമികയെ പാമ്പ് കടിച്ചതെന്നാണ് ഇപ്പോഴത്തെ സംശയം.

ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം മുത്തച്ഛന്റെ കൂടെ ഉറങ്ങാൻ കിടന്നതായിരുന്നു അനാമിക. രാത്രി ഉറക്കത്തിൽ കുഞ്ഞിനെ പാമ്പ് കടിച്ചെന്നാണ് സംശയം. ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് കാല് വേദനിക്കുന്നു, വയറു വേദനിക്കുന്നുവെന്ന് പറഞ്ഞ് കുഞ്ഞ് കരഞ്ഞു. മാതാപിതാക്കൾ ഉടനെ അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. വയറുവേദനയ്ക്ക് മരുന്ന്, കാലിൽ പുരട്ടാൻ ഓയിൽമെന്റ് എന്നിവ കൊടുത്തു. കുറച്ചുനേരം നിരീക്ഷണത്തിൽ ഇരുത്തിയ ശേഷം വീട്ടിലേക്ക് മടക്കി.

വ്യാഴാഴ്ച രാവിലെ ക്ഷീണിതയായതോടെ ചാവക്കാട് ആശുപത്രിയിലേക്ക് വീണ്ടും കൊണ്ടുപോയി. രണ്ടുതവണയും പാമ്പ് കടിച്ചതിൻ്റെ അടയാളം കാണാൻ കഴിഞ്ഞില്ല. എന്നാൽ കുട്ടിയുടെ നില മോശമായതോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. ഡോക്ടർമാരുടെ വിദഗ്ധ പരിശോധനയിലാണ് അണലി പാമ്പിൻ്റെ വിഷം ശരീരത്തിനുള്ളിൽ വ്യാപിച്ചതായി തെളിഞ്ഞത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും വൃക്കയുടെ പ്രവർത്തനം നിലച്ചിരുന്നു. ഗുരുതരാവസ്ഥയിലായ കുട്ടി അന്ന് രാത്രി മരിച്ചു.

ഏങ്ങണ്ടിയൂർ പുളിഞ്ചോട് താമസിച്ചിരുന്ന നിർധന കുടുംബം നാലു മാസം മുമ്പാണ് പുളിയംതുരുത്തിൽ എത്തി വാടകയ്ക്ക് താമസം തുടങ്ങിയത്. അനാമികയുടെ വേർപ്പാട് സ്കൂളിനേയും നാട്ടുകാരേയും ബന്ധുക്കളേയും കണ്ണീരിലാഴ്ത്തി. അതേ സമയം കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖം ഉണ്ടായി. രുന്നതായും പറയുന്നു. അനാമികയുടെ വേർപാടിനെ തുടർന്ന് സ്കൂളിന് ഇന്നലെ അവധി നൽകി. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം വൈകീട്ട് വിദ്യാലയത്തിൽ പൊതുദർശനത്തിനു വച്ചു. സഹോദരങ്ങൾ: ശ്രിഗ, അദ്വിത്.

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി
മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സദസിലിരുന്നയാൾ കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്