അപകടകരമായ രീതിയിൽ അശാസ്ത്രീയമായാണ് വിഷപ്പാമ്പുകളെപ്പോലും സുരേഷ് കൈകാര്യം ചെയ്യുന്നത്, പാമ്പുകളുടെ വിഷം മാഫിയകള്‍ക്ക് വില്‍ക്കുന്നു എന്നതെല്ലാം അടിസ്ഥാന രഹിതമായ ആരോപണമാണ്. വേദനയോടെയാണ് ഈ രംഗത്ത് നിന്ന് റിട്ടയര്‍ ചെയ്യുന്നത്.
തിരുവനന്തപുരം: ആളുകളുടെ വായിലിരിക്കുന്നത് കേള്‍ക്കാന്‍ വയ്യ, വാവ സുരേഷ് പാമ്പുപിടുത്തം മതിയാക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ പരിധി വിട്ടതോടെയാണ് വാവ സുരേഷ് പാമ്പുപിടുത്തം നിര്‍ത്താന്‍ തീരുമാനിച്ചത്. ഇരുപത്തൊമ്പത് വര്‍ഷമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 165 രാജവെമ്പാലയുള്‍പ്പെടെ അമ്പത്തിരണ്ടായിരത്തോളം പാമ്പുകളെ രക്ഷിച്ച ശേഷമാണ് വാവ സുരേഷ് പാമ്പുപിടുത്തം മതിയാക്കുന്നത്.
സമൂഹമാധ്യമങ്ങളില്‍ വളഞ്ഞിട്ട് ആക്രമിക്കുന്ന രീതിയിലുള്ള ട്രോളുകള്‍ നേരിട്ടിരുന്നു, അന്ന് ഇത്ര വിഷമം തോന്നിയിരുന്നില്ല. പക്ഷേ ഇന്ന് അടിസ്ഥാനരഹിതമായ രൂക്ഷമായ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വരുന്നത്. അപകടകരമായ രീതിയിൽ അശാസ്ത്രീയമായാണ് വിഷപ്പാമ്പുകളെ സുരേഷ് കൈകാര്യം ചെയ്യുന്നതെന്നും പാമ്പുകളുടെ വിഷം മാഫിയകള്‍ക്ക് വില്‍ക്കുന്നുവെന്നതുമെല്ലാം അടിസ്ഥാന രഹിതമായ ആരോപണമാണ്.
ഒന്നും ആഗ്രഹിച്ചിട്ടല്ല ഈ പണിക്ക് ഇറങ്ങിയത്. ആദ്യം തിരുവനന്തപുരത്തും കൊല്ലത്തും മാത്രമായിരുന്നു പാമ്പിനെ പിടിച്ചിരുന്നത്. പ്രളയത്തിന് പിന്നാലെ 9 ജില്ലകളില്‍ വരെ പോയി പാമ്പിനെ പിടിച്ചിട്ടുണ്ടെന്ന് വാവ സുരേഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഈ മേഖലയിലേക്ക് നിരവധിയാളുകള്‍ വന്നതിന് പിന്നാലെയാണ് തനിക്ക് നേരെ കരുതിക്കൂട്ടിയുള്ള രൂക്ഷമായ ആരോപണങ്ങള്‍ ഉയര്‍ന്നുതുടങ്ങിയതെന്ന് വാവ സുരേഷ് പറഞ്ഞു.
അമ്മയ്ക്ക് പ്രായമായി. ഇനിയുള്ള കാലം എന്തെങ്കിലും ജോലി ചെയ്ത് അമ്മയെ നോക്കണമെന്നും വാവ സുരേഷ് പറയുന്നു. പക്ഷേ വേദനയോടെയാണ് ഈ രംഗത്ത് റിട്ടയര്‍ ചെയ്യുന്നതെന്നും വാവ സുരേഷ് കൂട്ടിച്ചേര്‍ത്തു. ഒന്നും ആഗ്രഹിക്കാതെയായിരുന്നു താന്‍ പ്രവര്‍ത്തിച്ചത്. പക്ഷേ ഒറ്റപ്പെടുത്തലുകള്‍ ഒരു പരിധിയ്ക്ക് അപ്പുറമായി ഇനി വയ്യെന്ന് വാവ സുരേഷ് പറയുന്നു.
പാമ്പു പിടിക്കുന്നതില്‍ നിന്ന് തനിക്ക് ഒരു ലാഭവുമില്ല. പലപ്പോഴും ജീവന്‍ പണയം വച്ചാണ് പാമ്പുകളെ പിടിച്ചിട്ടുള്ളത്. പരിക്കേറ്റിട്ട് പോലും ഇറങ്ങിത്തിരിച്ച പരിപാടികളില്‍ നിന്ന് പിന്മാറിയിട്ടുമില്ല. എന്നിട്ടും രൂക്ഷ വിമര്‍ശനം മാത്രമാണ് ബാക്കി. മനസ് മടുത്താണ് പിന്മാറ്റമെന്നും വാവ സുരേഷ് വ്യക്തമാക്കി.