
തിരുവനന്തപുരം: ജെഎന്‍യു ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്കെതിരെ പരിഹാസവുമായി സംഘപരിവാറുമായി ബന്ധമുള്ള സൈബര്‍ ഗ്രൂപ്പുകളുടെ പ്രചാരണം.
ഞായറാഴ്ച നടന്ന ആക്രമണത്തില്‍ പരിക്കേറ്റ എംഎ വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ സൂരി കൃഷ്ണന്‍റെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് പ്രചാരണം. ഞായറാഴ്ച മുഖംമൂടി ആക്രമണത്തില്‍ ഏഴ് പേര്‍ ചേര്‍ന്ന് വളഞ്ഞ് ആക്രമിച്ചെന്നും തലയില്‍ പത്ത് തുന്നലുകളും രണ്ട് കയ്യില്‍ ചതവുകളമുണ്ടെന്നായിരുന്നു തിരുവനന്തപുരത്ത് തിരിച്ചെത്തിയ സൂരിയുടെ പ്രതികരണം. ഇന്നലെ വൈകീട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സൂരിയെ സ്വീകരിക്കാന്‍ എസ്എഫ്ഐ ജില്ലാ നേതൃത്വമെത്തിയിരുന്നു.
സര്‍വ്വകലാശാല അക്രമണത്തിന് ശേഷം സൂരിയുടെ തലയില്‍ ബാന്‍ഡേജിട്ട ചിത്രങ്ങളായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍ തിരുവനന്തപുരത്തെത്തിയപ്പോള്‍ തലയിലെ ബാന്‍ഡേജ് കാണാനില്ലായിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് പ്രചാരണങ്ങള്‍. നേരത്തെ ജെഎന്‍യുവിലെ അക്രമത്തില്‍ ഗുരുതര പരിക്കേറ്റ ഐഷി ഘോഷ് വാര്‍ത്താസമ്മേളനം നടത്തിയതിനെ ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍ ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പരിഹസിച്ചിരുന്നു.
എന്നാല്‍ തിരുവനന്തപുരത്തെത്തിയ സൂരി അക്രമത്തിന് പിന്നിലെ എബിവിപി ഇടപെടലിനെക്കുറിച്ച് രൂക്ഷമായി പ്രതികരിച്ചിരുന്നു. തനിക്ക് അറിയാവുന്ന പത്തിലധികം പേരാണ് ആക്രമിക്കാന്‍ ആദ്യമെത്തിയതെന്നും ഇവര്‍ എബിവിപി പ്രവര്‍ത്തകരാണെന്നും സൂരി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam