
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ റെയ്ഡിനിടെ പിടിച്ചെടുത്ത 3.22 കോടി രൂപയുടെ ഉറവിടം തേടി കേന്ദ്ര റെവന്യൂ ഇൻ്റലിജൻസ്. കസ്റ്റഡിയിലുള്ള സ്വർണ വ്യാപാരികളെ ചോദ്യം ചെയ്തു. കേസ് ആദായ നികുതി ഇൻ്റലിജൻസിന് കൈാമാറിയേക്കും. ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇൻ്റലിജൻസ് കസ്റ്റഡിയിൽ എടുത്ത ദീപക്, ആനന്ദ് എന്നിവരുടെ വേരുകൾ മഹാരാഷ്ട്രയിലാണ്. ഇരുവരേയും തേടി റെവന്യൂ ഇൻ്റലിജൻസ് എത്തിയതും മുംബൈ, പൂനെ യൂണിറ്റുകളിൽ നിന്നാണ്. ദീർഘനാളായി നിരീക്ഷണക്കണ്ണുകൾ രണ്ട് പേർക്കും പിറകെയുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ ഇരുവരും താമരശ്ശേരി വഴി കാറിൽ പോയപ്പോൾ ഡിആർഐ പിന്തുടർന്നു. ഈ അന്വേഷണം ചെന്നവസാനിച്ചത് പേരാമ്പ്ര ചിരുതകുന്നിലെ താമസ സ്ഥലത്താണ്. പിന്നെ വീട്ടിലെ മുറികളിൽ ഓരോന്നും അരിച്ചു പെറുക്കി. വാഹനങ്ങൾ പരതി. കിട്ടിയത് കണക്കിൽപ്പെടാത്ത പണം. കോഴിക്കോട് യൂണിറ്റിൻ്റെ കൂടി സഹായത്തിൽ ആയിരുന്നു എല്ലാ പരിശോധനയും.
വീട്ടിലെ കാറിൽ രഹസ്യ അറയിലായിരുന്നു പണത്തിൽ കൂടുതലും ഒളിപ്പിച്ചിരുന്നത്. ആകെ കിട്ടിയത് 3.22 കോടി രൂപയാണ്. പണത്തിന്റെ രേഖകൾ ബോധ്യപ്പെടുത്താൻ ദീപക്കിനും ആനന്ദിനും കഴിഞ്ഞില്ല. സ്വർണ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവരാണ് രണ്ടാളും. പഴയ സ്വർണം വാങ്ങി, ഉരുക്കി പുതിയ ആഭരണങ്ങൾ നിർമിക്കുന്നതടക്കം പലതുണ്ട് ഇടപാടുകൾ. ഹവാല ഇടപാടിൻ്റെ ഭാഗമായി സൂക്ഷിച്ച പണമാണോ എന്നും സംശയമുണ്ട്. ഇരുവരുടേയും ഇടപാട് വഴികളിലേക്ക് അന്വേഷണം നീളും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam