
കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രഥമ സോഷ്യൽ ഇന്നൊവേഷൻ ഉച്ചകോടിക്ക് കൊച്ചി വേദിയാകുന്നു. ഈ മാസം 26, 27 തീയ്യതികളിൽ ലേ മെറിഡിയനിൽ വെച്ചാണ് ഉച്ചകോടി സംഘടിപ്പിക്കുക. സമൂഹത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നവീനമായ ആശയങ്ങൾ വിഭാവനം ചെയ്ത് നടപ്പിലാക്കുന്നതിന് സന്നദ്ധ സംഘടനകളെ സംയോജിപ്പിച്ചു കൊണ്ട് അവർക്ക് വേണ്ടുന്ന ബോധവത്ക്കരണവും പരിശീലനവും നൽകുക എന്നതാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്. 27 ശനിയാഴ്‌ച വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷക ലാലി വിൻസെന്റ് ചടങ്ങിൽ സംബന്ധിക്കും.
നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ ഹൈഫിക്ക് കൺസൾട്ടൻസി സർവീസസ്പ്രൈവറ്റ് ലിമിറ്റഡിന്റെ (HIFIC) നേതൃത്വത്തിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. രണ്ട് ദിവസങ്ങളിലായി ആയിരത്തോളം സന്നദ്ധ സംഘടനാ പ്രതിനിധികൾ പങ്കെടുക്കുന്ന ഉച്ചകോടിയിൽ സി എസ് ആർ ധനസമാഹരണം, സാമൂഹിക സ്റ്റാർട്ടപ്പുകൾ സമീപിക്കേണ്ട രീതികൾ തുടങ്ങി വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, എറണാകുളം എം പി ഹൈബി ഈഡൻ, ടി ജെ വിനോദ് എം എൽ എ, നാഷണൽ എൻജിഒ കോൺഫെഡറേഷൻ ചെയർമാൻ കെ എൻ ആനന്ദകുമാർ, നാഷണൽ എൻജിഒ കോൺഫെഡറേഷൻ അഡ്വൈസറി ചെയർമാൻ ജസ്റ്റിസ്. സി എൻ രാമചന്ദ്രൻ നായർ, കോഡിനേറ്റർ അനന്തു കൃഷ്ണൻ, പ്രൊഫസർ ശിവൻ അമ്പാട്ട് (എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, അഹമ്മദാബാദ്) സമ്പത്ത് കുമാർ (സി എസ് ആർ ഹെഡ് കൊച്ചിൻ ഷിപ്യാർഡ്) റോബിൻ തോമസ് (മാനേജർ HCL ഫൗണ്ടേഷൻ) ഡോ. അനിൽ ബാലകൃഷ്ണൻ (സി എസ് ആർ ഹെഡ് അദാനി ഫൗണ്ടേഷൻ) സുനിൽ ബാലകൃഷ്ണൻ ( ചീഫ് വാല്യൂ ഓഫീസർ, യു. എസ്. റ്റി. ഗ്ലോബൽ) എന്നിവർ പങ്കെടുക്കും.
സാമൂഹിക സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിന് ഉതകുന്ന നൂതനമായ സമീപനങ്ങൾ, സാമൂഹിക സ്റ്റാർട്ടപ്പുകളെ ശാക്തീകരിക്കേണ്ട വിധം, സുസ്ഥിര സ്വാധീനത്തിനായുള്ള കോർപ്പറേറ്റ്- എൻ ജി ഒ സഹകരണം, നോൺ-പ്രോഫിറ്റ് സംഘടനകൾക്ക് ധനസമാഹരണത്തിനു വേണ്ടതായ പുതിയ ട്രെൻഡുകൾ തുടങ്ങി വിവിധ വിഷയങ്ങളിൽ ഉച്ചകോടിയുടെ ഭാഗമായി പ്രത്യേക സെഷനുകൾ ഉണ്ടാകും. ഇതിനു പുറമേ, കോളേജ് വിദ്യാർത്ഥികൾക്കായി സാമൂഹിക സംരംഭകത്വത്തിന് വേണ്ടുന്ന മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങുന്ന പ്രത്യേക സെഷനും ഉച്ചകോടിയുടെ ഭാഗമായി ഉണ്ടാകും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam