കെഎസ്ആർടിസി പ്രിയദർശിനി പദ്ധതിയിൽ തട്ടിപ്പ് നടത്തിയതിന് മൂന്ന് കണ്ടക്ടർമാർക്ക് നോട്ടീസ്. സ്ത്രീകൾക്കുള്ള സീറോ വാല്യു ടിക്കറ്റ് പുരുഷന്മാർക്ക് നൽകി പണം സ്വന്തമാക്കിയതാണ് ഇവർക്കെതിരെയുള്ള ആരോപണം. ബസുകളിലെ പരിശോധന കർശനമാക്കാനും കെഎസ്ആർടിസി തീരുമാനിച്ചു.
തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയിൽ തട്ടിപ്പ് നടത്തിയ മൂന്ന് കണ്ടക്ടർമാർക്ക് നോട്ടീസ് നൽകി കെഎസ്ആർടിസി. സീറോ വാല്യൂ ടിക്കറ്റ് പുരുഷന്മാർക്ക് നൽകി, യാത്രക്കാരിൽ നിന്ന് പണം വാങ്ങിയെന്നാണ് ആരോപണം. ബസിലെ പരിശോധനക്കിടെയാണ് ക്രമക്കേട് കണ്ടെത്തിയത്. ബസുകളിലെ പരിശോധന കർശനമാക്കാനും കെഎസ്ആർടിസി തീരുമാനിച്ചു. പ്രിയദർശിനി സർവീസുകളിൽ നടക്കുന്ന സാമ്പത്തിക വെട്ടിപ്പിൽ കെഎസ്ആർടിസിക്ക് സാമ്പത്തിക നഷ്ടമുണ്ടായിരുന്നു. ചില കണ്ടക്ടർമാർ വനിതാ യാത്രക്കാർക്കുള്ള 'സീറോ വാല്യു' ടിക്കറ്റ് പുരുഷയാത്രക്കാർക്ക് നൽകി പണം സ്വന്തം പോക്കറ്റിലാക്കുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
നിലവിൽ സ്ത്രീകൾക്ക് നൽകുന്ന സീറോ വാല്യൂ ടിക്കറ്റിന്റെ പണം സംസ്ഥാന സർക്കാറാണ് കെഎസ്ആർടിസിക്ക് നൽകുക. ഈ അവസരം മുതലെടുത്താണ് ചില ജീവനക്കാർ പുരുഷ യാത്രക്കാർക്ക് സീറോ ടിക്കറ്റ് നൽകി, അവർ നൽകുന്ന പണം സ്വന്തം പോക്കറ്റിലേക്കാക്കുന്നത്. പലരും ടിക്കറ്റ് പരിശോധിക്കാതെയാണ് പണം നൽകുന്നത്. ശ്രദ്ധിക്കുന്നവർ ചോദ്യം ചെയ്താൽ അറിയാതെ പറ്റിയതാണെന്ന് പറഞ്ഞ് കൈയൊഴിയുകയും പകരം ടിക്കറ്റ് നൽകുകയുമാണ് തട്ടിപ്പ് രീതി.
