
തിരുവനന്തപരം നെടുമങ്ങാട് ഹോട്ടലുകളിൽ ആരോഗ്യവകുപ്പിന്‍റെ പരിശോധന. 2 ഹോട്ടലുകൾ പൂട്ടാൻ നോട്ടീസ് നൽകി. പതിനൊന്നാംകല്ലിൽ പ്രവര്‍ത്തിക്കുന്ന കിച്ചൻ സൽക്കാര, ഡീലക്സ് എന്നീ ഹോട്ടലുകൾക്കാണ് നോട്ടീസ് നല്‍കിയത്. ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവര്‍ത്തിക്കുന്നതാണ് ഹോട്ടലുകളെന്നും നഗരസഭ ആരോഗ്യവിഭാഗത്തിന്‍റെ പരിശോധനയിൽ കണ്ടെത്തി. പ്ലാസ്റ്റിക് കിറ്റുകളും പിടിച്ചെടുത്തു. എട്ട് കടകളിലായിരുന്നു പരിശോധന നടന്നത്.
നേരത്തെ മെഡിക്കൽ കോളേജ് പരിസരത്തെ 11 ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം കണ്ടെത്തിയിരുന്നു. വ്യത്തിഹീനമായ രീതിയിൽ പ്രവര്‍ത്തിച്ച അഞ്ച് ഹോട്ടലുകൾക്ക് ഭക്ഷ്യസുരക്ഷാ വിഭാഗം നോട്ടീസ് നൽകി. ഇന്ത്യൻ കോഫീ ഹൗസ്, ഹോട്ടൽ ആര്യാസ്, കീർത്തി ഹോട്ടൽ, വിൻ ഫുഡ്സ്, സാഗരം ഫാസ്റ്റ് ഫുഡ് എന്നിവയ്ക്കാണ് നോട്ടീസ്. ഈ ഹോട്ടലുകളിലെ അടുക്കളകൾ വൃത്തി ഹീനമായ രീതിയിലായിരുന്നുവെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
കൊടുവള്ളി നഗരസഭയിലെ വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയിരുന്നു. നഗരസഭ ഹെൽത്ത് സ്ക്വാഡ് കൊടുവള്ളിലെ ഹോട്ടലുകളിലും കൂൾബാറുകളിലും നടത്തിയ പരിശോധനയിലാണ് ഉപയോഗശ്യൂനമായതും പഴയതുമായ ഭക്ഷ്യ വസ്തുക്കള്‍ കണ്ടെത്തിയത്. പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടിയ സ്ഥാപനങ്ങൾക്കെതിരെ കനത്ത പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.
ആലപ്പുഴയിൽ നഗരസഭ ആരോഗ്യ വിഭാഗം വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ മുട്ട പുഴുങ്ങിയത്, കക്കായിറച്ചി, കൊഞ്ച്, ചിക്കൻ, കരിമീൻ എന്നിവ കണ്ടെത്തിയിരുന്നു. സനാതനപുരം വാർഡിൽ അരമന ഹോട്ടല്‍, കളർകോട് വാർഡിലെ അനീഷിന്റെ ഉടമസ്ഥതയിലുള്ള സാഫ്റോൺ ഹോട്ടല്‍, കൈതവന വാർഡിലെ അൻസറിന്റെ ഉടമസ്ഥതയിലുള്ള ബ്രൈറ്റ് ഹോട്ടല്‍ എന്നിവയില്‍ നിന്നാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam