
കോഴിക്കോട്: ഒ.പി ടിക്കറ്റെടുക്കാനായി രോഗികളെ പൊരിവെയിലത്ത് വരി നിർത്തിയ കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജു നാഥ് ഉത്തരവിട്ടു.
കക്കോടി മെഡിക്കൽ ഓഫീസറും വിശദീകരണം നൽകണം. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സെപ്റ്റംബർ 29 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ആശുപത്രിക്കുള്ളിൽ വെയിൽ ഏൽക്കാതെ ഇരിക്കാനും നിൽക്കാനും സ്ഥലം ഉണ്ടായിരിക്കെയാണ് രോഗികളെ ഇക്കഴിഞ്ഞ ഞായറാഴ്ച ആശുപത്രിക്ക് പുറത്തേക്ക് വരി നിർത്തിയത്. ദേശീയ അംഗീകാരം ലഭിച്ച കുടുംബാരോഗ്യ കേന്ദ്രമാണ് ഇത്.
പുതുപ്പാടി നാക്കിലമ്പാട് ആദിവാസി കോളനിയിലെ തകര്‍ന്നു വീഴാറായ വീടുകള്‍ പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കോഴിക്കോട് കളക്ടര്‍ക്കും ജില്ലാ പട്ടികജാതി - പട്ടികവര്‍ഗ ഓഫീസര്‍ക്കുമാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവ് നല്‍കിയത്. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. സെപ്തംബറില്‍ കോഴിക്കോട് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
Read More : 'ഒരു കോടി പുണ്യം കിട്ടും അമ്മേ', ഗ്രൗണ്ടിനായി 2 ഏക്കർ സ്ഥലം നൽകി കാർത്ത്യായനി അമ്മ, പിന്നിലൊരു കഥയുണ്ട്...
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകള്‍ തൽസമയം കാണാം- LIVE