
അമ്പലപ്പുഴ: തലയിൽ സ്റ്റീൽ കലം കുടുങ്ങിയ പിഞ്ചുകുഞ്ഞിന് രക്ഷകരായി അഗ്നിരക്ഷാസേനയും പൊലീസും. കട്ടക്കുഴി ചേരുത്തോപ്പ് വീട്ടിൽ രാകേഷ്–ശ്രീലത ദമ്പതികളുടെ മകൻ കാശിനാഥ(1)നെയാണ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷിച്ചത്.
നാലു വയസുകാരനായ സഹോദരനൊപ്പം രാവിലെ കള്ളനും പൊലീസും കളിക്കുകയായിരുന്നു കാശിനാഥ്. സഹോദരൻ കാശിനാഥന്റെ തലയിൽ തൊപ്പിയായി കമഴ്‌ത്തിയ സ്‌റ്റീൽ കലമാണ് കുടുങ്ങിയത്. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ മാതാപിതാക്കളുടെ ശ്രമം പരാജയപ്പെട്ടതോടെ വിവരം അമ്പലപ്പുഴ പൊലീസിൽ അറിയിച്ചു.
പൊലീസ് അറിയിച്ചതനുസരിച്ച് തകഴി അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർ എസ് സുരേഷിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ അമ്പലപ്പുഴയിലെത്തി. പക്ഷേ റെയിൽവെ ക്രോസ് അടച്ചതിനാൽ കുട്ടിയുടെ വീട്ടിലേക്ക് എത്താനായില്ല.
തുടർന്ന് കുട്ടിയേയും മാതാപിതാക്കളെയും പൊലീസ് അമ്പലപ്പുഴ വടക്കേനടയിൽ ലവൽ ക്രോസിന് എതിർവശത്തെ ഒരു വീട്ടിലെത്തിച്ചു. ഇവിടെ അരമണിക്കൂര്‍ പരിശ്രമത്തിനൊടുവിലാണ് കുട്ടിയുടെ തലയിൽ നിന്ന് കലം പുറത്തെടുത്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam