
ആലപ്പുഴ: സംസ്ഥാനത്ത് തെരുവുനായ ആക്രമണം തുടരുന്നു. ഏറ്റവും ഒടുവിലായി ആലപ്പുഴ ചേർത്തലയിൽ ആണ് തെരുവുനായ ആക്രമണമുണ്ടായത്. ചേർത്തല കളവംകോടത്ത് ഏഴു വയസുള്ള കുട്ടിക്ക് നേരെയായിരുന്നു തെരുവ്നായ ആക്രമണം ഉണ്ടായത്. കുട്ടിയെ രക്ഷിക്കാനെത്തിയ അമ്മയ്ക്കും നായയുടെ കടിയേറ്റു. ചുണ്ടിന് കടിയേറ്റ കുട്ടിയെയും അമ്മയെയും കോട്ടയം മെഡിക്കൽ കോളജിനോടനുബന്ധിച്ചുള്ള കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ ചുണ്ടിന് പ്ലാസ്റ്റിക് സർജറി വേണ്ടി വന്നേക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
അതേസമയം സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായതോടെ കേരളം ഇവയെ കൊല്ലാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. പേപ്പട്ടികളെയും അക്രമകാരികളായ തെരുവ് നായ്ക്കളെയും കൊല്ലാന്‍ അനുവദിക്കണമെന്നതാണ് കേരളത്തിന്‍റെ ആവശ്യം. എ ബി സി പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് അനുമതി നല്‍കണമെന്നും കേരള സര്‍ക്കാര്‍ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ കേന്ദ്ര ചട്ടങ്ങള്‍ അനുസരിച്ച് നായ്ക്കളെ കൊല്ലാന്‍ അനുമതിയില്ലാത്തതിനാലാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. അക്രമകാരികളായ നായ്ക്കളെ പ്രത്യേക സ്ഥലത്തേക്ക് മാറ്റി മരണം വരെ ഒറ്റപ്പെടുത്തി പാര്‍പ്പിക്കുകയാണ് നിലവിൽ ചെയ്യുന്നത്. തെരുവുനായ ശല്യം രൂക്ഷമായ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇക്കാര്യത്തിൽ കേരളത്തിന് ഇളവ് വേണമെന്നാണ് സർക്കാരിന്‍റെ ആവശ്യം.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് അസുഖങ്ങള്‍ വ്യാപിക്കുമ്പോള്‍ അവറ്റകളെ കൂട്ടത്തോടെ കൊല്ലാന്‍ അനുമതിയുണ്ടെന്നതടക്കമുള്ള കാര്യങ്ങൾ കേരളം കോടതിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. സമാന രീതിയിലുള്ള നടപടിക്കാണ് സുപ്രീം കോടതയിൽ കേരളം ആവശ്യമുന്നയിച്ചിട്ടുള്ളത്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് എ ബി സി പദ്ധതിയില്‍ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ മാറ്റിനിര്‍ത്തിയിരുന്നു. മൃഗക്ഷേമ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കേറ്റ് ഇല്ലാത്തതായിരുന്നു ഇതിന് കാരണം. ഇതോടെ 8 ജില്ലകളില്‍ എ ബി സി പദ്ധതി ഏതാണ്ട് പൂര്‍ണ്ണമായും തടസപ്പെട്ടെന്നതടക്കമുള്ള കാര്യങ്ങളും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മൃഗക്ഷേമ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കേറ്റ് ഉള്ള മറ്റ് ഏജന്‍സികള്‍ സംസ്ഥാനത്തില്ലെന്നതടക്കമുള്ള കാര്യങ്ങളും സര്‍ക്കാര്‍ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam