Latest Videos

ഒരാഴ്ചയിലേറെയായി പൊട്ടക്കിണറ്റിൽ അകപ്പെട്ട് കിടന്ന തെരുവ് നായക്ക് ഒടുവിൽ മോചനം

By Nikhil PradeepFirst Published Feb 17, 2023, 3:02 PM IST
Highlights

അവശനിലയിലായ നായയെ സന്നദ്ധ സംഘടന പ്രവർത്തകർ കൊണ്ട് പോയി. വീടുകൾക്ക് ഇടയിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന പൊട്ടക്കിണർ എത്രയും വേഗം  മൂടാൻ ഫയർ ആൻഡ് റെസ്ക്യൂ സംഘം പുരയിട ഉടമയ്ക്ക് നിർദ്ദേശവും നൽകി.   

തിരുവനന്തപുരം: ഒമ്പത് ദിവസമായി പൊട്ടക്കിണറ്റിൽ അകപ്പെട്ട് കിടന്ന തെരുവ് നായയെ ഒടുവിൽ രക്ഷപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ  വാർത്തയ്ക്ക് പിന്നാലെ  ഫയർ ആൻഡ് റസ്ക്യൂ സംഘം നായയെ രക്ഷപ്പെടുത്തുകയായിരുന്നു.  അവശനിലയിലായ നായയെ സന്നദ്ധ സംഘടന പ്രവർത്തകർ കൊണ്ട് പോയി. വീടുകൾക്ക് ഇടയിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന പൊട്ടക്കിണർ എത്രയും വേഗം  മൂടാൻ ഫയർ ആൻഡ് റെസ്ക്യൂ സംഘം പുരയിട ഉടമയ്ക്ക് നിർദ്ദേശവും നൽകി.   

ബാലരാമപുരം കട്ടച്ചൽകുഴി പുത്തൻകാനം സ്വദേശി കൃഷകുമാറിൻ്റെ വീടിന് പിന്നിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കൈവരി ഇല്ലാത്ത  പൊട്ടക്കിണറിൽ അകപ്പെട്ട് കിടന്ന ഒരു വയസോളം പ്രായമുള്ള തെരുവ് നായയെ ആണ് രക്ഷപ്പെടുത്തിയത്.  50 അടിയോളം താഴ്ചയുള്ള   കിണറിൽ അകപ്പെട്ട് കിടക്കുന്ന തെരുവ് നായയെ നാട്ടുകാർ പല തവണ വിവരം അറിയിച്ചിട്ടും സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഫയർ ആൻഡ് റെസ്ക്യൂ സംഘം തയ്യാറാകുന്നില്ല എന്ന വാർത്ത ബുധനാഴ്ച രാത്രി ആണ് ഏഷ്യനെറ്റ് ന്യൂസ് ഓൺലൈൻ പുറത്ത് വിട്ടത്. ഇതിന് പിന്നാലെ ഫയർ ആൻഡ് റെസ്ക്യൂ സംഘത്തിൻ്റെ നിലപാടിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. 

ഇന്ന് ഉച്ചയോട് കൂടി ഫയർ ആൻഡ് റെസ്ക്യൂ വിഴിഞ്ഞം നിലയം സ്റ്റേഷൻ ഓഫിസർ അജയ് യുടെ നേതൃത്വത്തിലുള്ള  സംഘം സ്ഥലത്തെത്തുകയായിരുന്നു.   വലയും വടവും ഉപയോഗിച്ച് 5 മിനിറ്റ് കൊണ്ട് തന്നെ സംഘം നായയെ കിണറിൽ നിന്ന് പുറത്ത് എടുത്തു. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ കോവളം സ്ട്രീറ്റ് ഡോഗ് വാച്ച് അസോസിയേഷൻ സംഘം അവശ നിലയിൽ ആയിരുന്ന നായയെ തുടർ ചികിത്സയ്ക്കും മറ്റുമായി കൊണ്ട് പോയി. തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ സംഘം കിണർ സ്ഥിതി ചെയ്യുന്ന പുരയിടത്തിൻ്റെ ഉടമയുടെ വീട്ടിൽ എത്തി വീടുകൾക്ക് ഇടയിൽ  അപകട സ്ഥിതിയിലുള്ള പോട്ട കിണർ കൈവരി കെട്ടി സുരക്ഷിതം ആക്കണം എന്നും അല്ലെങ്കിൽ മൂടണം എന്നും നിർദ്ദേശം നൽകി ആണ് മടങ്ങിയത്. 

Read Also: പാർക്കിങ്ങിനെ ചൊല്ലി തർക്കം; അച്ഛനും മകനും നേരെ വെടിയുതിർത്ത് അയൽവാസി

click me!