
കോഴിക്കോട്: ബസിൽ നിന്ന് വിദ്യാർത്ഥിനി റോഡിൽ വീണ സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസൻസ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ബാലുശ്ശേരി - നരിക്കുനി മെഡിക്കൽ കോളജ് റൂട്ടിലേടുന്ന നൂറാ ബസിലെ ഡ്രൈവർ കുന്ദമംഗലം സ്വദേശി എം പി മുഹമ്മദ്, കണ്ടക്ടർ കുട്ടമ്പൂരിലെ യു കെ അബ്ബാസ് എന്നിവരുടെ ലൈസൻസാണ് ജോയിന്‍റ് ആർടിഒ പി രാജേഷ് സസ്പെൻഡ് ചെയ്തത്. രണ്ട് പേരും മോട്ടോർ വാഹന വകുപ്പിന്‍റെ ഐഡിടിആർ എടപ്പാളിൽ നടത്തുന്ന മൂന്നു ദിവസത്തെ റിഫ്രഷ്മെന്‍റ് കോഴ്സിലും പങ്കെടുക്കണം.
വിദ്യാർത്ഥിനി ബസിൽ കയറവേ വണ്ടി മുന്നോട്ടെടുത്തതോടെയാണ് അപകടം ഉണ്ടായത്. ചൊവ്വാഴ്ച ബാലുശ്ശേരിയിൽ നിന്ന് രാവിലെ ഏഴ് മണിക്ക് മെഡിക്കൽ കോളേജിലേക്കു പോവുകയായിരുന്ന ബസ് പുന്നശ്ശേരി നിർത്തിയപ്പോഴാണ് അപകടമുണ്ടായത്. വിദ്യാർത്ഥികൾ ജോയിന്‍റ് ആർടിഒയ്ക്ക് നൽകിയ പരാതിയിലാണു മോട്ടോർ വാഹന വകുപ്പിന്‍റെ നടപടി. അതേസമയം, ദമ്പതിമാരുടെ മരണത്തിനിടയാക്കിയ സ്വകാര്യ ബസിന്‍റെ ഡ്രൈവറുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരുന്നു.
അമിത വേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടകാരണമെന്നാണ് നിഗമനം. കോഴിക്കോട് വേങ്ങേരിയില്‍ ദേശീയ പാതയില്‍ കഴിഞ്ഞ ദിവസം രാവിലെയുണ്ടായ അപകടത്തിലായിരുന്നു കക്കോടി സ്വദേശികളായ ഷൈജു ഭാര്യ ജീമ എന്നിവര്‍ മരിച്ചത്. മലാപ്പറമ്പ് ബൈപ്പാസിൽ വേങ്ങേരി ജംഗ്ഷന് സമീപം രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്.
കുന്നമംഗലത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന തിരുവോണമെന്ന ബസ് ഇരുചക്ര വാഹനങ്ങളിലേക്കും മുമ്പിലുണ്ടായിരുന്ന ബസിലേക്കും ഇടിച്ച് കയറുകയായിരുന്നു. ഷൈജുവിന്‍റെ ചികിത്സയുടെ ഭാഗമായി ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഇവരുടെ മുന്നിൽ സഞ്ചരിച്ചിരുന്ന ബസ് പൊടുന്നനെ ബ്രേക്കിട്ടപ്പോള്‍ പിന്നാലെ വന്ന ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam