സുൽത്താൻ ബത്തേരി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ 'കൂട്ടത്തല്ല്'

By Web TeamFirst Published Dec 6, 2022, 2:45 PM IST
Highlights

നഗരത്തിലെ രണ്ട് സ്കൂളുകളിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികളാണ് ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. നാട്ടുകാര്‍ ഇടപെട്ട് വിദ്യാർത്ഥികളെ പിടിച്ചുമാറ്റുകയായിരുന്നു.

വയനാട്: വയനാട്ടിലെ സുൽത്താൻ ബത്തേരി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. ഇന്നലെ വൈകീട്ട് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. നഗരത്തിലെ രണ്ട് സ്കൂളുകളിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികളാണ് ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. ചില കുട്ടികൾ തമ്മിലുണ്ടായിരുന്ന വ്യക്തി വിരോധമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. നാട്ടുകാർ ഇടപെട്ടാണ് പിന്നീട് വിദ്യാർത്ഥികളെ പിരിച്ചു വിട്ടത്. സംഭവത്തിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും അന്വേഷണം നടത്തുമെന്ന് ബത്തേരി പൊലീസ് അറിയിച്ചു.

അതേസമയം, വയനാട് മേപ്പാടി പോളിടെക്നിക്കില്‍ എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച കേസിലെ പ്രതിക്ക് ക്രൂര മര്‍ദ്ദനമുണ്ടായി. റിമാന്‍റിലുള്ള രണ്ട് പ്രതികളുടെ ബൈക്ക് കത്തിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് അക്രമത്തിന് ഇരയായവര്‍ ആരോപിച്ചു. എസ്എഫ്ഐ വനിത നേതാവ് അപര്‍ണ്ണ ഗൗരിയെ അക്രമിച്ച കേസിലെ പ്രതി പേരാമ്പ്ര സ്വദേശി കെ കെ അഭിനവിന് നേരെയാണ് ആക്രമണം ഉണ്ടായത്. പേരാമ്പ്രയിലെ വീടിന് സമീപം ഇന്നലെ രാത്രയോടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ അഭിനവിന് ഗുരുതരമായി പരിക്കേറ്റു. ആണി തറച്ച പട്ടികകൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് അഭിനവിന്‍റെ പരാതി. അഭിനവ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. മുന്‍പ് എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്നു അഭിനവ്. ഇപ്പോള്‍ കെഎസ്‍യുവിലേക്ക് മാറി.

Also Read: എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച കേസിലെ പ്രതിക്ക് കോഴിക്കോട്ട് ക്രൂര മര്‍ദ്ദനം, പിന്നിൽ എസ്എഫ്ഐയെന്ന് പരാതി

കഴിഞ്ഞ വെള്ളിയാഴ്ച കോളേജ് തെരെഞ്ഞെടുപ്പിനിടെ യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നാണ് എസ്എഫ്ഐ വയനാട് ജില്ലാ വൈസ് പ്രസിഡണ്ട് അപര്‍ണ്ണ ഗൗരിയുടെ പരാതി. അക്രമത്തില്‍ അപര്‍ണ്ണ ഗൗരിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ കേസില്‍ അഭിനവ് ഉള്‍പ്പെട നാല്‍പതോളം പേര്‍ക്കെതിരെ മേപ്പാടി പൊലീസ് കേസെടുത്തിട്ടുണ്ട്. അപര്‍ണ്ണ ഗൗരിയെ ആക്രമിച്ച കേസില്‍ നാല് വിദ്യാര്‍ത്ഥികള്‍ റിമാന്‍റിലാണ്. ഇതില്‍ വടകര വൈക്കിലിശേരി സ്വദേശി അതുല്‍, ഏറാമല സ്വദേശി കിരന്‍ രാജ് എന്നിവരുടെ ബൈക്കുകളാണ് തീവെച്ച് നശിപ്പിച്ചത്. 

click me!