
മലപ്പുറം: മലപ്പുറത്തെ റോഡിൽ തീ തുപ്പുന്ന കാറുമായി ഇറങ്ങിയ വിദ്യാർത്ഥികൾ പിടിയിൽ. പൊതുറോഡില്‍ മറ്റ് യാത്രക്കാര്‍ക്ക് വലിയ രീതിയില്‍ അപകട ഭീഷണിയും ഭീതിയും ഉയര്‍ത്തുന്ന തരത്തില്‍ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തി, സൈലന്‍സറിലൂടെ വലിയ ശബ്ദത്തോടെ തീ തുപ്പുന്ന കാറുമായി കോളേജ് വിദ്യാര്‍ത്ഥികള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ പിടിയിലായി. നിലമ്പൂര്‍ കനോലി പ്ലോട്ട് പരിസരത്ത് വെച്ചാണ് അപകടകരമായ രീതിയില്‍ പാഞ്ഞു വന്ന വാഹനം ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തിയത്. നിയമവിരുദ്ധമായി മോഡിഫിക്കേഷന്‍ വരുത്തിയ ഈ കാറിന്റെ രജിസ്ട്രേഷന്‍ ഉടന്‍ തന്നെ റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍. കോഴിക്കോട് രജിസ്ട്രേഷനിലുള്ള പഴയ മോഡല്‍ കാറിലാണ് മോട്ടോര്‍ വാഹന നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി വന്‍ രൂപമാറ്റം വരുത്തിയിരുന്നത്.
കാറിന്റെ യഥാര്‍ത്ഥ സൈലന്‍സര്‍ പൂര്‍ണ്ണമായും അഴിച്ചുമാറ്റി, പ്രത്യേക സംവിധാനത്തിലൂടെ വലിയ ശബ്ദത്തോടൊപ്പം പുറത്തേക്ക് തീ ജ്വാലകള്‍ വറ്റുന്ന അതീവ അപകടകരമായ രീതിയിലാണ് ഇത് റീ-ഡിസൈന്‍ ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം നിലമ്പൂര്‍ മേഖലയില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പ്രത്യേക നൈറ്റ് പെട്രോളിംഗിനിടയിലാണ് ഈ വാഹനം വലയിലാകുന്നത്. പിടികൂടുമ്പോള്‍ സമീപത്തെ ഒരു കോളേജില്‍ പഠിക്കുന്ന നാല് വിദ്യാര്‍ത്ഥികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ച കാര്‍ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
പ്രതികള്‍ വിദ്യാര്‍ത്ഥികളായതിനാലാണ് നിലവില്‍ പൊലീസ് കേസുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് കര്‍ശന നടപടികളിലേക്ക് കടക്കാതെ താല്‍ക്കാലികമായി ഒഴുവാക്കിയതെന്ന് ഉദ്യോഗസ്ഥര്‍. വരും ദിവസങ്ങളിലും മലയോര മേഖലകളില്‍ ഉള്‍പ്പെടെ പ്രത്യേക പരിശോധനകള്‍ കര്‍ശനമാക്കുമെന്നും, നിയമവിരുദ്ധമായി സൈലന്‍സറുകളും എല്‍.ഇ.ഡി ലൈറ്റുകളും മാറ്റിസ്ഥാപിച്ച് രൂപമാറ്റം വരുത്തുന്ന വാഹനങ്ങളുടെ ആര്‍.സി റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്നും എം.വി.ഡി അധികൃതര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam