
കാഞ്ഞങ്ങാട്: കേരളത്തിലെ പാതയോരങ്ങളിലെ സാധാരണ കാഴ്ചയാണ് കരിമ്പ് ജ്യൂസ്. എന്നാല്‍ ഇത് കുടിക്കുന്നവര്‍ക്ക് വന്‍ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് കണ്ടെത്തല്‍ പുറത്ത്. കാഞ്ഞങ്ങാട് നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ കരിമ്പ് ജ്യൂസിൽ ചേർക്കുന്ന ഐസ് ഭക്ഷ്യയോഗ്യമല്ലാത്തതെന്നു കണ്ടെത്തുകയും കാഞ്ഞങ്ങാട് നഗരസഭാ പരിധിക്കുള്ളിൽ അനധികൃത കരിമ്പ് ജ്യൂസ് വിൽപന നിരോധിക്കുകയും ചെയ്തു.
ഭക്ഷ്യയോഗ്യമായ വെള്ളത്തിന്‍റെ പിഎച്ച് മൂല്യം ഏഴാണ്. എന്നാൽ കരിമ്പ് ജ്യൂസിൽ ചേർക്കുന്ന ഐസിന്റെ പിഎച്ച് മൂല്യം നാലെന്നാണു കണ്ടെത്തിയത്. ഇതു ഭക്ഷ്യയോഗ്യമല്ലെന്നു വ്യക്തമായതിനെ തുടർന്നാണു കാഞ്ഞങ്ങാട് നഗരസഭാ ആരോഗ്യ വിഭാഗം വഴിയോര കരിമ്പ് ജ്യൂസ് കച്ചവടം നിരോധിച്ചത്.
കാഞ്ഞാങ്ങാട് കഴിഞ്ഞാല്‍ നിരോധനം ഇല്ലെന്നതിനാല്‍ മറ്റുള്ള സ്ഥലങ്ങളില്‍ കരിമ്പ് ജ്യൂസ് വിൽപന വ്യാപകമാണ്. ഇതരസംസ്ഥാന തൊഴിലാളികളാണു കരിമ്പ് ജ്യൂസ് വിൽപന നടത്തുന്നവരിലേറെയും.
അവർ 400 രൂപ കൂലി വാങ്ങുന്ന തൊഴിലാളികൾ മാത്രമാണ്. ഇവർക്കു കരിമ്പും ഐസും എത്തിക്കുന്നതു കരാറുകാരാണ്. പാഴ്‌വസ്തുക്കൾ വിൽക്കുന്ന കടയിൽനിന്നു ശേഖരിക്കുന്ന പഴയ ശീതീകരണ ശാലയിലാണ് ഐസ് സൂക്ഷിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam