
കാട്ടാക്കട: അവധി ദിനവും പ്രവൃത്തി ദിനമാക്കി കാട്ടാക്കട താലൂക്ക് ആസ്ഥാനം. കാൽ നൂറ്റാണ്ടായി പട്ടയത്തിനു കാത്തിരിക്കുന്നവർക്ക് പൂർണ്ണമായും ഭൂമിയുടെ അവകാശം നൽകുന്നതിനായി നടപടികൾ തീർപ്പാക്കുന്നതിനാണ് ഞായറാഴ്ചയും തഹസിൽദാരുടെ നേതൃത്വത്തിൽ ഓഫീസ് പ്രവര്‍ത്തിച്ചത്. കാട്ടാക്കട താലൂക്ക് നിവാസികള്‍ക്ക് പട്ടയം നല്‍കുന്നതിനായുള്ള അവസാനവട്ടജോലികളും, തഹസീല്‍ദാര്‍ ഷീജാ ബീഗം പട്ടയത്തില്‍ ഒപ്പിടുന്ന ജോലികളും ആണ് ഇന്നലെ നടന്നത്. ഡെപ്യൂട്ടി തഹസിൽദാർമാരായ സുരേഷ്, ഹരി, വില്ലേജ് ഓഫീസർമാരായ ജ്യോതി, മനോജ് എന്നിവര്‍ക്ക് പുറമെ മറ്റു ജീവനക്കാരും കർത്തവ്യ നിർവഹണത്തിനായി എത്തി.
പ്രവൃത്തി ദിവസം പോലെ രാവിലെ പത്തുമണിയോടെ തന്നെ ജീവനക്കാർ ഹാജരാക്കുകയും പട്ടയ വിതരണ സംബന്ധമായ ഫയലുകൾ പരിശോധിച്ച് നടപടികൾ ആരംഭിക്കുകയും ചെയ്തു. പതിനൊന്നാം തീയതി നടക്കുന്ന പട്ടയമേളയിലാണ് ഗുണഭോക്താക്കളുടെ വർഷങ്ങളായുള്ള സ്വപ്നം പൂവണിയുക. ഹർത്താലും പണിമുടക്കുകളും ഉള്ളപ്പോഴും അടിയന്തര സഹചര്യത്തിൽ കണ്ട്രോൾ റൂമായി പ്രവർത്തിക്കേണ്ടപ്പോഴും താലൂക്ക് ആസ്ഥാനത്തേ് താഹസിൽദാറും ഡെപ്യൂട്ടി തഹസിൽദാരും ഉൾപ്പടെ പരമാവധി ജീവനക്കാർ എത്താറുണ്ട്.
അർഹതപ്പെട്ടവർക്ക് കാലതാമസം വരാതെ മേള ദിവസം തന്നെ പട്ടയം നൽകുന്നതിന് വേണ്ടിയാണ് പന്ത്രണ്ടോളം ജീവനക്കാർ അവധി ദിനത്തിൽ കർമ്മനിരതരായതെന്ന് തഹസിൽദാർ ഷീജ ബീഗം പറഞ്ഞു. കാട്ടാക്കട താലൂക്കിലെ കുളത്തുമ്മൽ, വിളപ്പിൽ, മലയിൻകീഴ്, മാറനല്ലൂർ, വാഴിച്ചൽ, കീഴാറൂർ, ഒറ്റശേഖരമംഗലം, മണ്ണൂർകര വില്ലേജുകളിൽ താമസിക്കുന്ന, പഞ്ചായത്തു അനുവാദ പത്രിക നൽകിയിട്ടുള്ള കോളനികൾ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ അൻപതോളം പേർ ഗുണഭോക്താക്കളാകും. ഇവർക്ക് നാലുസെന്‍റ് വരെയുള്ള ഭൂമി സ്വന്തമായി ലഭിക്കും.
കോളനി പട്ടയം സർവേ സബ് ഡിവിഷൻ നമ്പർ കൂടെ ചേർത്താണ് നടപടികൾ പൂർത്തീകരിക്കുന്ന്. ആദ്യമായാണ് ഇത്തരത്തിൽ നടപടി. അനുവാദ പത്രിക മാത്രം വച്ച് ഇവർക്ക് വായ്പ എടുക്കുന്നതിനോ മക്കൾക്ക് നല്കുന്നതിനോ ഒന്നും സാധിക്കാത്ത അവസ്ഥ ആയിരുന്നു. ഇതിനാൽ തന്നെ ഇപ്പോഴത്തെ നടപടിയിൽ ഇവർക്ക് ക്രയവിക്രയത്തിനു ഉൾപ്പടെ പൂർണ്ണ സ്വാതന്ത്ര്യം ഭൂമിക്കു മേൽ ഉണ്ടാകും.
മാറനല്ലൂർ പഞ്ചായത്തിലാണ് പട്ടയം ലഭിക്കുന്ന ഗുണഭോക്താക്കൾ കൂടുതൽ ഉള്ളത്. മണ്ണൂർക്കര വില്ലേജിലെ പച്ചക്കാട് റോഡരികത്തു വീട്ടിൽ ബേബി 70 ആണ് പട്ടയം ലഭിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തി. വര്‍ഷങ്ങളാൽ വിവിധ കാരണങ്ങളിൽ ഇവർക്ക് പട്ടയം ലഭിക്കാതിരിക്കുകയായിരുന്നു. നെയ്യാർ ഡാം അഞ്ചു ചങ്ങല പ്രദേശത്തു 476 പേര്‍ക്ക് പട്ടയം നല്‍കുന്നതിനായുള്ള ജോലികളും പുരോഗമിക്കുകയാണെന്ന് താലൂക്ക് അധികൃതര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam