
തൃശൂര്‍: ഡ്രൈവറായി അച്ഛനും കണ്ടക്ടറായി മകളും ജോലി ചെയ്യുന്ന ബസിലെ യാത്രക്കാരനായി തൃശൂര്‍ എംപി സുരേഷ് ഗോപി. കൊടുങ്ങല്ലൂർ - കോട്ടപ്പുറം റൂട്ടിൽ ഓടുന്ന രാമപ്രിയ ബസിലാണ് സുരേഷ് ഗോപിയും യാത്ര ചെയ്തത്. കോട്ടപ്പുറം പള്ളിയിലേക്കായിരുന്നു എംപിയുടെ യാത്ര. ഫാദർ വർഗീസ് താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റിന്‍റെ പാവങ്ങൾക്കുള്ള 40 ഭവനങ്ങളുടെ താക്കോൽദാനത്തിനാണ് സുരേഷ് ഗോപി ബസിൽ യാത്ര ചെയ്ത് എത്തിയത്.
കുട്ടിക്കാലം തൊട്ട് വണ്ടികളെ പ്രണയിച്ച അനന്തലക്ഷ്മിയാണ് തൃശൂരിലെ ബസ് ജീവനക്കാര്‍ക്കിടയിലെ സൂപ്പര്‍ സ്റ്റാറാണ്. പി ജി പഠനത്തോടൊപ്പമാണ് ബസിലെ കണ്ടക്ടർ പണിയും ചെയ്യുന്നത്. ചെറുപ്പം മുതൽ അനന്തലക്ഷ്മിക്ക് ബസുകളോട് വലിയ പ്രണയമായിരുന്നു. തന്‍റെ ആഗ്രഹം പിതാവിനോട് പറഞ്ഞപ്പോൾ ആദ്യം വേണ്ടെന്ന് പറഞ്ഞെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. ആദ്യം ഡോറിൽ നിന്ന് ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ജോലിയാണ് ചെയ്തത്. ഒന്നര വർഷം മുൻപ് കണ്ടക്ടർ ലൈസൻസ് എടുത്തതോടെ കാക്കി ഷർട്ടും ധരിച്ച് കണ്ടക്ടർ ജോലിയിലേക്ക് മാറി.
പഠിത്തത്തിൽ മിടുക്കിയായ അനന്തലക്ഷ്മി പഠനത്തിന് തടസം വരുത്താതെയാണ് കണ്ടക്ടർ ജോലി കൊണ്ട് പോകുന്നത്. ഡ്രൈവർ ലൈസൻസ് എടുത്ത് ബസ് ഓടിക്കണമെന്നതാണ് അനന്തലക്ഷ്മിയുടെ ആഗ്രഹം. നഗരസഭ കൗൺസിലർ ധന്യ ഷൈനാണ് അമ്മ. വിദ്യാർത്ഥിനികളായ ലക്ഷ്മി പാർവതി, ദേവനന്ദ എന്നിവർ സഹോദരികളാണ്. സ്വന്തം കാലിൽ നിന്ന് കാര്യങ്ങളെല്ലാം അനന്തലക്ഷ്മി നോക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്ന് പിതാവ് ഷൈൻ പറഞ്ഞു. ഷൈനിന്‍റെ ഉടമസ്ഥതയിലുള്ള ബസാണ് രാമ പ്രിയ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam