Latest Videos

10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത് മോഷണത്തിന് കയറിയപ്പോഴാണെന്ന് പ്രതിയുടെ മൊഴി

By Web TeamFirst Published May 26, 2024, 12:06 AM IST
Highlights

പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത് മോഷണത്തിന് കയറിയപ്പോഴാണെന്ന് പ്രതി കുടക് സ്വദേശി പിഎ സലീമിന്‍റെ മൊഴി

കാഞ്ഞങ്ങാട്: പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത് മോഷണത്തിന് കയറിയപ്പോഴാണെന്ന് പ്രതി കുടക് സ്വദേശി പിഎ സലീമിന്‍റെ മൊഴി. ഇന്നലെ ആന്ധ്രപ്രദേശില്‍ നിന്നാണ് അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കുടക് നാപ്പോക് സ്വദേശി പിഎ സലീമിനെ ആന്ധ്രപ്രദേശിലെ അഡോണിയില്‍ നിന്നാണ് പിടികൂടിയത്. ശനിയാഴ്ച രാത്രി ഹൊസ്ദുര്‍ഗ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

മോഷണമായിരുന്നു ലക്ഷ്യമെന്നാണ് പ്രതിയുടെ മൊഴി. കമ്മല്‍ മോഷ്ടിക്കുന്നതിനിടെ കുട്ടി ഉണരും എന്ന് കരുതി എടുത്തു കൊണ്ട് പോയി. ബഹളം വച്ച കുട്ടിയെ കൊന്നു കളയും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നും സലീം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. കുട്ടിയുടെ മുത്തശ്ശന്‍ പുലര്ച്ചെ മുന്‍വാതില്‍ തുറന്ന് പശുവിനെ കറക്കാന്‍ ഇറങ്ങുന്നത് കണ്ട് വീടിന് സമീപം ഒളിച്ചിരുന്നെന്നും പിന്നീട് വീടിനകത്തേക്ക് കയറുകയായിരുന്നുവെന്നുമാണ് സലീമിന്‍റെ മൊഴി.

സ്വന്തമായി ഫോണ്‍ ഉപയോഗിക്കാത്ത ഇയാള്‍ എവിടെയുണ്ടെന്ന് കണ്ടെത്താന്‍ അന്വേഷണ സംഘം ഏറെ പണിപ്പെട്ടു. ആന്ധ്രാപ്രദേശില്‍ നിന്ന് മറ്റൊരാളുടെ ഫോണില്‍ ബന്ധുവിനെ വിളിച്ചതോടെയാണ് സ്ഥലം മനസിലായത്. ഉടന്‍ തന്നെ പൊലീസ് അവിടെ എത്തിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേ ദിവസം വഴിയരികില്‍ കണ്ട ഒരാളുടെ ഫോണില്‍ നിന്ന് സലീം സുഹൃത്തിനെ വിളിച്ചതോടെ കൃത്യമായ സ്ഥലം അന്വേഷണ സംഘത്തിന് ലഭിക്കുകയും പിടികൂടുകയുമായിരുന്നു.  

കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം തലശേരിയിലേക്കാണ് ഇയാള‍് പോയത്. അവിടെ നിന്ന് വിവിധ സംസ്ഥാനങ്ങളില്‍ കറങ്ങി നടന്നു. നേരത്തേയും പോക്സോ കേസില്‍ പ്രതിയാണ് 35 വയസുകാരനായ ഇയാള്‍. കര്‍ണാടകയില്‍ പിടിച്ചുപറി കേസുകളുമുണ്ട്.

പെണ്‍കുട്ടി താമസിക്കുന്ന പ്രദേശത്തെ രണ്ട് വീടുകളില്‍ കഴിഞ്ഞ പതിമൂന്നാം തീയതി സലീം മോഷ്ടിക്കാന്‍ കയറിയിരുന്നു. ആദ്യ വീട്ടില്‍ നിന്ന് സ്വര്‍ണ്ണമാലയാണെന്ന് കരുതി മോഷ്ടിച്ചത് മുക്കുപണ്ടമായിരുന്നു. രണ്ടാമത്തെ വീട്ടില്‍ മോഷ്ടിക്കാന‍് കയറിയത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ കൂടി പിഎ സലീമിനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പുലര‍്ച്ചെ കറങ്ങി നടന്ന് പശുവുള്ള വീടുകള്‍ കണ്ടെത്തി നോട്ടമിടും. പശുവിനെ കറക്കാനായി വാതില്‍ തുറന്ന് വീട്ടിലെ ആരെങ്കിലും പുറത്തിറങ്ങിയാല്‍ തുറന്നിട്ട ആ വാതിലിലൂടെ വീട്ടിനകത്ത് കയറുന്നതാണ് ഇയാളുടെ രീതി. കുട്ടിയുടെ വീടുള്ള പ്രദേശത്ത് തന്നെയാണ് കുടക് സ്വദേശിയായ സലീം 14 വര്‍ഷമായി താമസിക്കുന്നത്. ഇവിടെ നിന്ന് വിവാഹം കഴിച്ച് സ്ഥിര താമസമാക്കുകയായിരുന്നു.

നിരവധി ക്രിമിനല്‍ കേസുകൾ, മയക്കുമരുന്ന് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളും; യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!