
മലപ്പുറം: കടലുണ്ടിപ്പുഴയില്‍ ഉമ്മത്തൂര്‍ ഭാഗത്തെ ആനക്കടവ് പാലത്തിന് സമീപം ഇന്നലെ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. മലപ്പുറം മേച്ചോത്ത് മജീദിന്റെ മകന്‍ റൈഹാന്‍ (15) ന്റെ മൃതദേഹമാണ് ഇന്ന് വൈകുന്നേരത്തോടെ കണ്ടെടുത്തത്. കൂടെ ഉണ്ടായിരുന്ന മുഹമ്മദ് ആസിഫിന്റെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു.
ഫയര്‍ ആന്‍ഡ് റെസ്‌ക്യു മലപ്പുറം, ഐആര്‍ഡബ്ല്യു മലപ്പുറം, ടീം ട്രോമാ കെയര്‍ മലപ്പുറം ജില്ലാ ടീം, എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ തിരച്ചില്‍ ആരംഭിച്ചിരുന്നു. കിഴിശ്ശേരി ഇആര്‍എഫിന്റെ വെള്ളത്തിനടിയില്‍ തിരച്ചില്‍ നടത്തുന്ന അത്യാധുനിക ക്യാമറയും തിരച്ചിലിന് ഉപയോഗിച്ചിരുന്നു.
നാല് കുട്ടികളാണ് കുളിക്കാന്‍ പുഴയില്‍ ഇറങ്ങിയത്. ഇതില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു. ഒഴുക്കില്‍പെട്ട ആസിഫിന്റെ മൃതദേഹം കാണാതായി ഒരു മണിക്കൂറിനുള്ളില്‍ ലഭിച്ചിരുന്നു. റൈഹാനു വേണ്ടിയുള്ള തിരച്ചില്‍ രാത്രി 9.30 വരെ തുടര്‍ന്നു. ഇന്നലെ വൈകുന്നേരമുണ്ടായ ശക്തമായ ഒഴുക്കാണ് തിരച്ചില്‍ നിര്‍ത്താന്‍ കാരണം. ഇന്ന് രാവിലെ ഏഴിന് വീണ്ടും തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. എംഎസ്പി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് റൈഹാന്‍. മാതാവ്: ഖൈറുന്നീസ. സഹോദരങ്ങള്‍: അബ്ദുല്‍ മുഹ്‌സിന്‍, അബ്ദുല്‍ ബാസിത്, മിഷാല്‍, സന.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam