
തിരുവനന്തപുരം: ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയതായി പരാതി. പൂവച്ചൽ കോട്ടാകുഴി തമ്പുരാൻകാവ് ദുർഗാദേവി ക്ഷേത്ര കവാടത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നാണ് പണം മോഷ്ടിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയിൽപെട്ടത്. ക്ഷേത്രത്തിലെ പടിക്കെട്ടുകൾ പൊളിഞ്ഞത് അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇതിൽ വെള്ളം ഒഴിക്കാൻ ക്ഷേത്ര ഭാരവാഹി എത്തിയപ്പോഴാണ് കാണിക്ക വഞ്ചി തകർത്ത നിലയിൽ കാണുന്നത്.
തുടർന്ന് ക്ഷേത്ര ഭാരവാകികൾ കാട്ടാക്കട പൊലീസിൽ പരാതി നൽകി. കവാടത്തിനടുത്തെ കാണിക്ക വഞ്ചിയാണ് തകർത്തത്. ക്ഷേത്രത്തിൽ നിന്നും ഒന്നും മോഷണം പോയിട്ടില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. ആറുമാസത്തിലൊരിക്കലാണ് കാണിക്കവഞ്ചി തുറന്നു പണം എടുക്കുന്നത്.
കാണിക്ക വഞ്ചിയിൽ 30,000ത്തോളം രൂപ ഉണ്ടാകുമെന്നും, അവസാനമായി പണം എടുത്തിട്ട് മൂന്നുമാസം പിന്നിടുന്നതായും പരാതിയിൽ പറയുന്നു. സമീപത്തെ സിസിടിവി ദൃശ‍്യങ്ങൾ പരിശോധിച്ചതിൽ നിന്നും രണ്ട് പേർ സമീപത്ത് കൂടി പോകുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam