
അടിമാലി (ഇടുക്കി): താത്കാലിക ജീവനക്കാരൻ ഒരേ സമയം ആറ് തസ്തികകളിൽ ജോലി ചെയ്തതായി റിപ്പോര്‍ട്ടുകൾ. അടിമാലി പഞ്ചായത്തിലാണ് റിപ്പോര്‍ട്ടിന് ആധാരമായ സംഭവം നടന്നത്. ഇയാൾ ആറ് തസ്തികകളിലേയും ശമ്പളവും വാങ്ങി എന്നാണ് വിവരം. ഇപ്പോൾ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അടിമാലി സ്വദേശി അലി വിജിലന്‍സിനെ സമീപിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നല്‍കിയിരുന്നു.
2017 മുതൽ 2021 വരെയാണത്രെ ജീവനക്കാരൻ ക്രമവിരുദ്ധമായി ശമ്പളം വാങ്ങിയത്. അടിമാലി പഞ്ചായത്ത് കമ്മിറ്റിയാണ് പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റില്‍ താല്‍ക്കാലിക ജീവനക്കാരനെ നിയമിക്കാന്‍ തീരുമാനിച്ചതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ഇയാള്‍ക്ക് നല്‍കിയ ചുമതലകളെല്ലാം മുന്‍ ഉദ്യോഗസ്ഥന്‍ നേരിട്ട് നല്‍കിയതാണെന്നാണ് അറിയുന്നത്. ഇതിനിടെ പഞ്ചായത്തിലെ സുരക്ഷാ കാമറകളുടെ നിയന്ത്രണവും കരാര്‍ ജീവനക്കാരന്റെ ഫോണില്‍ വന്നത് വിവാദമായിരുന്നു.
അതീവ പ്രാധാന്യമുള്ള ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ മുഴുവന്‍ സിസിടിവി കാമറകളുടെ നിയന്ത്രണവും നിരീക്ഷണവും ഒരു താല്‍ക്കാലിക ജീവനക്കാരന്റെ കൈകളില്‍ എത്തിയതിലും ദുരൂഹതയുണ്ട്. സംഭവം പുറത്തു വന്നതോടെ സിസിടിവി ലോഗിന്‍ വിവരങ്ങള്‍ മാറ്റുകയും പ്രസിഡന്റ് കാബിനില്‍ സിസിടിവി മോണിറ്റര്‍ സ്ഥാപിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ താല്‍ക്കാലിക ജീവനക്കാരന് പഞ്ചായത്ത് ഓഫീസിന്റെ രാത്രി സുരക്ഷാ ചുമതല മാത്രമേ നല്‍കിയിട്ടുള്ളുവെന്ന് വൈസ് പ്രസിഡന്റ് കെ എസ് സിയാദ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam