
വയനാട്: വികൃതി കുരുങ്ങൻ ചുരത്തിന് താഴെ കൊക്കയിലേക്ക് എറിഞ്ഞ ഐ ഫോണ്‍ വിനോദ സഞ്ചാരിക്ക് വീണ്ടെടുത്ത് നൽകി അഗ്നിശമന സേന. വയനാട്ടിലാണ് സംഭവം. കോഴിക്കോട് പെരുമണ്ണ സ്വദേശി പിലാത്തോട്ടത്തിൽ ജാസിം എന്നയാളുടെ 75000 രൂപ വില വരുന്ന ഐ ഫോണ്‍ 12 പ്രോ ആണ് കുരങ്ങ് ചുരത്തില്‍ എറിഞ്ഞത്. കോഴിക്കോട് നിന്ന് വയനാട് കാണാൻ ജീപ്പിലെത്തിയ സംഘം വ്യൂ പോയിന്‍റില്‍ കാഴ്ചകള്‍ കാണുകയായിരുന്നു.
ഇതിനിടെ ജീപ്പില്‍ നിന്ന് ഫോണ്‍ എടുത്ത കുരങ്ങൻ ചുരം വ്യൂ പോയിന്‍റിന്‍റെ അവിടെ താഴേക്ക് എറിയുകയായിരുന്നു. ഫോണ്‍ എടുക്കാൻ ഒരു മാര്‍ഗവും ഇല്ലാതെ വന്നതോടെയാണ് ജാസിം ഫയര്‍ഫോഴ്സിനെ വിളിക്കുന്നത്. രാവിലെ ഒമ്പതോടെയാണ് വ്യൂ പോയിന്‍റില്‍ നിന്ന് വിളിയെത്തിയതെന്ന് കല്‍പ്പറ്റ ഫയര്‍ഫോഴ്സ് അറിയിച്ചു. ഉടൻ തന്നെ പ്രദേശത്ത് ഫയര്‍ഫോഴ്സ് സംഘം എത്തി. ഫയര്‍മാനായ ജിതിൻ കുമാര്‍ എം റോപ്പ് കെട്ടി താഴെയിറങ്ങി ഫോണ്‍ എടുത്ത ശേഷം ഉടമയ്ക്ക് തിരികെ നൽകി.
30 മിനിറ്റ് നീണ്ട പരിശ്രമത്തിന് ഒടുവിലാണ് താഴെയിറങ്ങി ഫോണ്‍ എടുക്കാനായത്. ഫോണിന് പ്രശ്നങ്ങള്‍ ഒന്നും ഇല്ലായിരുന്നുവെന്നും ഫയര്‍ഫോഴ്സ് അറിയിച്ചു. അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ അനിൽ പി എം, ഫയർമാൻമാരായ അനൂപ് എൻ എസ്, ധനീഷ്കുമാർ എംപി, ഷറഫുദീൻ ബി, ഹോം ഗാർഡ് പ്രജീഷ് കെ ബി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
അതേസമയം, കിണറ്റിലകപ്പെട്ട 85 വയസുകാരിക്ക് രക്ഷകരായി നെയ്യാറ്റിന്‍കര ഫയർഫോഴ്സ് മാറിയതിന്‍റെ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കമുകിൻകോട് കോട്ടപ്പുറം ചെമ്മണ്ണുവിള വീട്ടിൽ ശ്രീമതിയെന്ന 85 വയസുകാരിയാണ് അറുപത് അടിയോളം താഴ്ച്ചയുള്ള കിണറ്റിൽ വീണത്. സംഭവം അറിഞ്ഞ് ഉടൻ തന്നെ നെയ്യാറ്റിന്‍കര ഫയർ സ്റ്റേഷനിലെ സംഘം സ്ഥലത്തെത്തി. ഫയര്‍ ഫോഴ്സ് സംഘം എത്തി നോക്കുമ്പോൾ ശ്രീമതി വെള്ളത്തിൽ മുങ്ങിത്താഴുകയും കൈകാലുകളിട്ടടിക്കുകയുമായിരുന്നു. ഉടൻ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ വി.എസ്.സുജൻ കിണറിലിറങ്ങി അവശയായ ശ്രീമതിയെ വലയ്ക്ക് ഉള്ളിൽ ആക്കി മറ്റു ജീവനക്കാരുടെ സഹായത്തോടെ പുറത്തെത്തിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam