
ആലപ്പുഴ: ആലപ്പുഴ ഭരണിക്കാവിൽ യുവതിയെ ഭർത്താവും ബന്ധുക്കളും ഉൾപ്പെട്ട സംഘം ദുർമന്ത്രവാദത്തിനിരയാക്കി. ബാധ ഒഴിപ്പിക്കാനെന്ന പേരിൽ കെട്ടിയിട്ട് ദുർമന്ത്രവാദികളെ കൊണ്ട് ക്രൂരമായി മർദിച്ചു. യുവതിയുടെ ഭർത്താവിനെയും ബന്ധുക്കളെയും മൂന്ന് ദുർമന്ത്രവാദികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് മുതൽ മൂന്നുതവണ ദുർമന്ത്രവാദം നടത്തിയെന്ന് യുവതിയുടെ മൊഴിയിലുണ്ട്. പരാതിയിൽ അന്വേഷണം നടത്തിയ നൂറനാട് പൊലീസ് ആറ് പ്രതികളെയും അറസ്റ്റ് ചെയ്തു. പ്രതികൾ ദുർമന്ത്രവാദം നടത്തുന്നത് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ മറ്റ് പരാതികൾ ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.
കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് 25 കാരിയായ ഫാത്തിമക്ക് നേരെ ഭർത്താവ് ഭരണിക്കാവ് സ്വദേശി അനീഷ് ദുർമന്ത്രവാദം തുടങ്ങിയത്. ഭാര്യയുടെ ശരീരത്തിൽ ബാധ കയറിയെന്ന് പറഞ്ഞ് അനീഷ് ബന്ധുക്കളായ ഷിബു, ഷാഹിന എന്നിവരുടെ സഹായം തേടി.ഇവർ വഴിയാണ് കൊല്ലം കുളത്തൂപ്പുഴയിലെ ദുർമന്ത്രവാദികളായ സുലൈമാൻ, അൻവർ ഹുസൈൻ, ഇമാമുദ്ദീൻ എന്നിവർ വീട്ടിലെത്തിയത്. എതിർത്ത ഫാത്തിമയെ ദുർമന്ത്രവാദത്തിനിടയിൽ ക്രൂരമായി മർദിച്ചു. ഭർത്താവിന്‍റെയും ബന്ധുക്കളുടെയും മർദനവും ഫാത്തിമയ്ക്ക് ഏൽക്കേണ്ടി വന്നു.