കോഴിക്കോട് പാലത്തിന് കീഴിൽ ഒറ്റയ്ക്ക് കഴിയുന്ന യുവാവിനെ സംരക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

By Web TeamFirst Published Aug 5, 2021, 9:41 PM IST
Highlights

മധുരയിൽ നിന്ന് 50 വർഷം മുമ്പ് കല്ലൂത്താൻകടവിലെത്തിയ ആർ. രാജു - കറുപ്പായി ദമ്പതികളുടെ  മകനാണ്  ആർ. കുമാർ. ലഹരി ഉപയോഗമാണ് കുമാറിനെ ഇന്നത്തെ അവസ്ഥയിലെത്തിച്ചതെന്ന് പറയുന്നു. 

കോഴിക്കോട്: കോഴിക്കോട് ബൈപാസിൽ കല്ലൂത്താൻകടവ് പാലത്തിന് താഴെ തൂണുകൾക്ക് മുകളിൽ  ഒരു പലകയിൽ ഒറ്റയ്ക്ക് കഴിയുന്ന 40കാരനായ കുമാറിന്  സംരക്ഷണമൊരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫീസർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്. 

പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. നടപടി സ്വീകരിച്ച ശേഷം 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. നഗരമധ്യത്തിലെ പാലത്തിൻറെ ഗർഡറുകൾക്കിടയിലെ  ഒഴിഞ്ഞ സ്ഥലത്താണ് പത്തുവർഷമായി കുമാർ കഴിയുന്നത്. 

മധുരയിൽ നിന്ന് 50 വർഷം മുമ്പ് കല്ലൂത്താൻകടവിലെത്തിയ ആർ. രാജു - കറുപ്പായി ദമ്പതികളുടെ  മകനാണ്  ആർ. കുമാർ. ലഹരി ഉപയോഗമാണ് കുമാറിനെ ഇന്നത്തെ അവസ്ഥയിലെത്തിച്ചതെന്ന് പറയുന്നു. കുമാർ കിടക്കുന്ന പലകയ്ക്ക്  മുകളിൽ ബൈപാസും താഴെ ചതുപ്പുമാണ്. ചായ കുടിക്കാൻ മാത്രം പുറത്തിറങ്ങും. 

പല്ലുതേപ്പും കുളിയുമില്ല. അമ്മയും അച്ഛനും താമസിക്കുന്ന കല്ലൂത്താൻകടവിലെ ഒറ്റമുറി ഫ്ലാറ്റ് കുമാർ കണ്ടിട്ടില്ല. കുപ്പിയും പാട്ടയും പെറുക്കി വിറ്റ് ജീവിക്കുന്ന 70 വയസുള്ള അമ്മ കൊടുക്കുന്ന ഭക്ഷണമാണ് കുമാർ കഴിക്കുന്നത്. 

click me!