
മലപ്പുറം: മലപ്പുറം കിഴിശ്ശേരിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. എടവണ്ണ സ്വദേശി മുബഷീര്‍, പൂക്കളത്തൂര്‍ സ്വദേശി ഷൈജു എന്നിവരാണ് അറസ്റ്റിലായത്. സാമ്പത്തിക ഇടപാടിനെ ച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ സുഹൃത്തിനെ സഹായിക്കാനെത്തിയ കുഴിയം പറമ്പ് സ്വദേശി പ്രജിത് ഇന്നലെയാണ് കുത്തേറ്റ് മരിച്ചത്.
പ്രജിത്തിനെ കുത്തി വീഴ്ത്തിയ ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട മുബഷീറിനെയും ഷൈജുവിനേയും കൊണ്ടോട്ടി സി ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് പിന്തുടര്‍ന്നെത്തിയ പോലീസ് സംഘം എടവണ്ണയില്‍ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുബഷീറാണ് പ്രജിത്തിനെ കുത്തിയതെന്ന് പോലീസ് പറഞ്ഞു. കൊലപ്പെടുത്തണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നാണ് മുബഷീര്‍ പോലീസിന് മൊഴി നല്‍കിയത്. പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് പ്രജിത്തിനെ അക്രമിച്ചതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് കിഴിശ്ശേരി കുഴിയം പറമ്പില്‍ വെച്ച് പ്രജിത്ത് കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷയിലെത്തിയ മുബഷീറും ഷൈജുവും പ്രജിത്തിന്‍റെ സുഹൃത്തായ നൗഫലുമായി സാമ്പത്തിക ഇടപാടിനെച്ചൊല്ലി തര്‍ക്കമുണ്ടായി. ഈ സമയം ജോലി കഴിഞ്ഞ് വരികയായിരുന്ന പ്രജിത്ത് പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. ഇതിനിടയിലാണ് മുബഷീര്‍ കത്തിയുപയോഗിച്ച് പ്രജിത്തിനെ കുത്തിയത്. തടയാന്‍ ശ്രമിക്കുന്നതിനിടെ നൗഫലിന്‍റെ കൈക്കും പരുക്കേറ്റു. നെഞ്ചില്‍ കുത്തേറ്റ പ്രജിത്തിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പിടിയിലായ മുബഷീറിന്‍റെ പേരില്‍ വേറെയും മൂന്ന് കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam