ജോലിയില്‍ പ്രവേശിക്കാനിരിക്കവേ പുഴയില്‍ മുങ്ങിമരിച്ച യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

By Web TeamFirst Published Sep 20, 2018, 1:58 AM IST
Highlights

ആറ് മാസത്തെ പരിശീലനത്തിന് ശേഷം ജോലിയിൽ പ്രവേശിക്കാനിരിക്കവേ മുങ്ങി മരിച്ച യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം പമ്പാനദിയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ സൂരജിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. 

ചെങ്ങന്നൂർ: ആറ് മാസത്തെ പരിശീലനത്തിന് ശേഷം ജോലിയിൽ പ്രവേശിക്കാനിരിക്കവേ മുങ്ങി മരിച്ച യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം പമ്പാനദിയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ സൂരജിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷന് സമീപം തിട്ടമേൽ കൊല്ലന്തറയിൽ പരേതനായ സാബുവിന്‍റെ മകനാണ് സൂരജ് (23). ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ  മുണ്ടൻകാവ് കല്ലിശ്ശേരി പാലത്തിന് താഴെ ഇറപ്പുഴ കടവിന് സമീപമാണ് അപകടം നടന്നത്. സൂരജ് കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 

നാട്ടുകാർ  വിവരം അറിയിച്ചതിനെ തുടർന്ന് ചെങ്ങന്നൂർ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തെരച്ചിൽ നടത്തി പ്രയോജനമുണ്ടായില്ല. വീണ്ടും ഇന്ന് കോട്ടയത്ത് നിന്നുമെത്തിയ സ്കൂബാ ടീമിന്‍റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിൽ  രാവിലെ 11.30 നോട് കൂടി സൂരജ് കുളിക്കാനിറങ്ങിയ കടവിന്‍റെ 150 മീറ്റർ താഴെ പടിഞ്ഞാറ് ഭാഗത്ത് നിന്നുമാണ് മൃതദേഹം കണ്ടെടുത്തത്. ഫയർ ആന്‍റ് സേഫ്റ്റി കഴിഞ്ഞ് ബാംഗ്ലൂരുവിൽ ആറ് മാസത്തെ പരിശീലനത്തിന് ശേഷം ജോലിയിൽ പ്രവേശിക്കാൻ ഇരിക്കുന്നതിനിടെയായിരുന്നു മരണം.

click me!